കൊല്ലം: കൊല്ലം സ്ത്രീ പീഡന പരാതിയിൽ കേസെടുത്ത് പൊലീസ്. ആരോപണ വിധേയനായ ജി പത്മാകരൻ, കുണ്ടറ സ്വദേശിയായ രാജീവ് എന്നിവർക്കെതിരെയാണ് കുണ്ടറ പൊലീസ് കേസെടുത്തിരിക്കുന്നത്.
എൻസിപി നേതാവ് ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടതായി ആരോപണമുയർന്നതോടെയാണ് പീഡന വിഷയം പുറത്തായത്. പരാതിക്കാരിയുടെ പിതാവിനെ ഫോണിൽ വിളിച്ചാണ് മന്ത്രി ഒത്തുതീർപ്പ് ആവശ്യപ്പെട്ടത്. പരാതി നല്ല രീതിയിൽ തീർക്കണമെന്ന് മന്ത്രി പറയുന്ന ഫോൺ സംഭാഷണമാണ് പുറത്ത് വന്നത്.
കുറച്ച് ദിവസമായി അവിടെ പാർട്ടിയിൽ ചില പ്രശ്‌നങ്ങളുണ്ടെന്ന് കേൾക്കുന്നു. അത് താങ്കൾ ഇടപെട്ട് നല്ല രീതിയിൽ തീർക്കണമെന്ന് പരാതിക്കാരിയുടെ പിതാവിനോട് മന്ത്രി ശശീന്ദ്രൻ ഫോണിൽ പറയുന്നു. സാർ പറയുന്നത് തന്റെ മകളെ ഗംഗാ ഹോട്ടലിന്റെ മുതലാളി പത്മാകരൻ കൈയ്ക്ക് കയറി പിടിച്ച കാര്യമാണോ?. അതേ..അതേ. അത് നല്ല രീതിയിൽ തീർക്കണം. സാർ അയാൾ ഒരു ബിജെപിക്കാരാനാണ്. അത് എങ്ങനെ നല്ലരീതിയിൽ തീർക്കണമെന്നാണ് സാർ പറയുന്നതെന്ന് പരാതിക്കാരിയുടെ പിതാവ് ചോദിക്കുമ്പോൾ താങ്കൾ മുൻകൈ എടുത്ത് അത് നല്ല രീതിയിൽ തീർക്കണമെന്ന് ശശീന്ദ്രൻ ആവർത്തിക്കുന്നു. മറ്റുകാര്യങ്ങൾ നമുക്ക് ഫോണിലൂടെയല്ലാതെ നേരിൽ പറയാമെന്നും മന്ത്രി പറയുന്ന സംഭാഷണമാണ് പുറത്തുവന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു യുവതി. പ്രചാരണ സമയത്ത് ഇവർ അതുവഴി പോയ വേളയിൽ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരൻ കൈയിൽ കടന്നു പിടിച്ചെന്നാണ് പരാതി. അന്നു തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. യുവതിയുടെ പേരിൽ ഫെയ്ക്ക് ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിൽ മോശം പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്. ജൂണിൽ പരാതി നൽകിയിട്ടും സംഭവത്തിൽ ഇതുവരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ