നിയന്ത്രണം വിട്ട കാര്‍ പത്തടി ആഴമുള്ള പാടത്തേക്ക് ; വെള്ളത്തില്‍ മുങ്ങിയ കാറില്‍ മൂന്നു വയസ്സുകാരി ഉള്‍പ്പെടെ അഞ്ചു പേര്‍ ; അത്ഭുത രക്ഷപ്പെടല്‍

ഇടയാഴം ഭാഗത്തുനിന്നും കല്ലറ ഭാഗത്തേക്കു പോകുകയായിരുന്നു കാര്‍
കാര്‍ അപകടം / ടെലിവിഷന്‍ ചിത്രം
കാര്‍ അപകടം / ടെലിവിഷന്‍ ചിത്രം

കോട്ടയം : നിയന്ത്രണം വിട്ട കാര്‍ വെള്ളം നിറഞ്ഞ പാടത്തേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നു വയസ്സുകാരി ഉള്‍പ്പെടെ അഞ്ചു പേരെ നാട്ടുകാര്‍ രക്ഷിച്ചു. ഇന്നലെ വൈകിട്ട് ഇടയാഴം-കല്ലറ റോഡില്‍ കോലാംപുറത്തു കരി പാടശേഖരത്തിലേക്കാണ് കാര്‍ മറിഞ്ഞത്. 

കോട്ടയം പുല്ലായിക്കുന്ന് മുല്ലശേരി പാറയ്ക്കല്‍ വീട്ടില്‍ സുബിന്‍ മാത്യു (31), ഭാര്യ ആഷാ മോള്‍ ചെറിയാന്‍ (30), സുബിന്റെ മകള്‍ അനയ അന്ന (3), ആഷാമോളുടെ പിതാവ് ചെറിയാന്‍ തോമസ് (60), ഭാര്യ ലീലാമ്മ(55) എന്നിവരെയാണ് കാറിന്റെ ചില്ലു പൊട്ടിച്ച് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്.

ഇടയാഴം ഭാഗത്തുനിന്നും കല്ലറ ഭാഗത്തേക്കു പോകുകയായിരുന്നു കാര്‍. റോഡിന്റെ ഇരുവശത്തും പാടമാണ്. പത്തടി ആഴമുള്ള പാടത്ത്  5 അടിയോളം വെള്ളമുണ്ട്. വീതി കുറഞ്ഞ റോഡാണ്. പിന്നില്‍ വന്ന ടിപ്പര്‍ ലോറിക്ക് ഓവര്‍ടേക്ക് ചെയ്യാനായി സുബിന്‍ കാര്‍ വശത്തേക്ക് ഒതുക്കി.

റോഡരികിലെ സ്‌റ്റേ വയറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് കാര്‍ പാടത്തേക്കു മറിഞ്ഞു. പാടത്തു പെട്ടിയും പറയും സ്ഥാപിച്ചു കൊണ്ടിരുന്നവര്‍ നീന്തിയെത്തി കാര്‍ മുങ്ങാതെ പിടിച്ചുനിര്‍ത്തി, കാറിന്റെ പിന്നിലെ ചില്ല് ഇടിച്ചുപൊട്ടിച്ച് യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com