സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ക്ഡൗൺ; ഡി കാറ്റഗറി പ്രദേശങ്ങളിൽ ഒരു റോഡ് മാത്രം

അത്യാവശ്യ മെഡിക്കൽ സേവനങ്ങളും അവശ്യ സർവീസുകളും സർക്കാർ നിർദേശിച്ച മറ്റ് വിഭാഗങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കൂ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ഡൗൺ. അത്യാവശ്യ മെഡിക്കൽ സേവനങ്ങളും അവശ്യ സർവീസുകളും സർക്കാർ നിർദേശിച്ച മറ്റ് വിഭാഗങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കൂ. പൊതുഗതാഗതം ഉണ്ടാകില്ല. പൊലീസ് പരിശോധന കർശനമാക്കും. കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.  

അവശ്യ സേവന മേഖലയ്ക്കായി കെഎസ്ആർടിസി സർവീസ് നടത്തും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം. 'ഡി' വിഭാഗം പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ആയിരിക്കും. 

ഡി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ അകത്തേയ്ക്ക് കടക്കാനും പുറത്തേയ്ക്ക് പോകാനുമുള്ള ഒരു വഴി ഒഴികെ ബാക്കി എല്ലാ റോഡുകളും അടയ്ക്കും. ഈ മേഖലകളിൽ മൊബൈൽ പട്രോളിങ്ങും നടന്നുള്ള പട്രോളിങ്ങും ശക്തിപ്പെടുത്തും. സി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ വാഹന പരിശോധന ശക്തമാക്കും. ഹോം ക്വാറന്റൈൻ കർശനമായി നടപ്പിലാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. 

കോവിഡ് വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം കുറച്ച് ബാക്കിയുള്ളവരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എ, ബി വിഭാഗങ്ങളിലെ പ്രദേശങ്ങളിൽ 50 ശതമാനവും 'സി' വിഭാഗത്തിൽ 25 ശതമാനം ജീവനക്കാരെയും ഉൾപ്പെടുത്തിയാകും ഓഫീസ് പ്രവർത്തനം. 

'ഡി' വിഭാഗത്തിൽ അവശ്യ സർവീസിലുള്ളവർ ഒഴിച്ചുള്ള ഭൂരിപക്ഷം ജീവനക്കാരെയും ഇതിന് നിയോഗിക്കാനും കലക്ടർമാർക്ക് നിർദേശം നൽകി. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ ക്ലസ്റ്ററുകളായി കണക്കാക്കും. മൈക്രോ കണ്ടെയ്ൻമെന്റ്  സംവിധാനം ഏർപ്പെടുത്തും. ഡെൽറ്റ വൈറസ് സാന്നിധ്യമുള്ളതിനാൽ ആൾക്കൂട്ടം ഒഴിവാക്കാൻ ജാഗ്രത കാട്ടമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com