ആലപ്പുഴ: മാവേലിക്കരയിൽ പശുക്കളിൽ കുളമ്പുരോഗബാധ കണ്ടെത്തി. തഴക്കര പഞ്ചായത്തിലെ 14 പശുക്കളിലാണ് രോഗം കണ്ടെത്തിയത്. പശുക്കളുടെ വായിൽ നിന്നു പത വരുന്നുണ്ടെന്നും മൂക്കിൽ നിന്നു ദിവസവും പുഴുക്കളെ എടുത്തു കളയുകയാണെന്നും ഉടമകൾ പറയുന്നു. ഉള്ളിലെ വ്രണം മൂലം ഇവ തീറ്റയെടുക്കുന്നില്ല.
മൂന്നുമാസം മുൻപുണ്ടായ രോഗത്തിന്റെ തുടർച്ചയാണിതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ രോഗബാധയുണ്ടായത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണെന്നു കർഷകർ പറഞ്ഞു. കുളമ്പുരോഗം പലഭാഗത്തും മാറാതെ നിലനിൽക്കുന്നുണ്ടെങ്കിലും അവ റിപ്പോർട്ട് ചെയ്യുന്നില്ലെന്നാണ് കർഷകരുടെ പരാതി. ഈ വർഷം രണ്ടുഘട്ട വാക്സിനും ലഭ്യമായിട്ടില്ലെന്നു അവർ പറഞ്ഞു.
വിമുക്തഭടനായ വെട്ടിയാർ ചാങ്കൂർ പടീറ്റതിൽ വേണുഗോപാലൻ ഉണ്ണിത്താന്റെ ഫാമിലെ 9 പശുക്കൾക്കും സമീപത്തെ ലക്ഷ്മിഭവനം ഉഷ, കാക്കനാട് മീനാക്ഷി എന്നിവരുടെ അഞ്ച് പശുക്കൾക്കുമാണു രോഗമുള്ളത്. വേണുഗോപാലൻ ഉണ്ണിത്താന്റെ തന്നെ ഫാമിലെ 15 ആടുകളും അജ്ഞാതരോഗം ബാധിച്ച് ചത്തു. നാല് ആടുകളെ പോസ്റ്റ്മോർട്ടം നടത്തിയതിൽ കുടൽ ചുരുങ്ങിയതാണു മരണ കാരണമെന്നാണ് കണ്ടെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ