സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഓഗസ്റ്റ് 11 മുതല്‍; ഹയര്‍സെക്കന്‍ഡറി പ്രായോഗിക പരീക്ഷ അഞ്ച്, ആറ് തീയതികളില്‍ 

സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഓഗസ്റ്റ് 11 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഓഗസ്റ്റ് 11 മുതല്‍  ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഹയര്‍സെക്കന്ററി പ്രായോഗിക പരീക്ഷ ഓഗസ്റ്റ് അഞ്ച്, ആറ് തീയതികള്‍ നടത്തും. പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപന വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ശനിയാഴ്ചയാണ്. സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിയും ഈ മാസം 31ആണ്.

ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 87.94 ശതമാനം വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. മുന്‍ വര്‍ഷം 85.13 ആയിരുന്നു വിജയ ശതമാനം. 2.81 ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷം വിജയശതമാനത്തില്‍ ഉണ്ടായതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

2035 സ്‌കൂളില്‍ നിന്നായി 3,73,788 പേരാണ് പരീക്ഷ എഴുതിയത്.3,28,702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയതായി മന്ത്രി അറിയിച്ചു. സയന്‍സ് 90.52 ശതമാനം, ഹ്യുമാനിറ്റീസ് 80.04 ശതമാനം, കൊമേഴ്സ് 89.13 ശതമാനം, ആര്‍ട്ട്സ് 89.33 ശതമാനം എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലുമുള്ള വിജയശതമാനം. 11 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടക്കം 136 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 48,383 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയതായും മന്ത്രി അറിയിച്ചു.

 വിജയശതമാനത്തില്‍ എറണാകുളം ജില്ലയാണ് മുന്നില്‍. 91.11 ശതമാനമാണ് എറണാകുളത്തെ വിജയശതമാനം. കുറവ് വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. 82.53 ശതമാനമാണ് പത്തനംതിട്ടയിലെ വിജയശതമാനമെന്നും മന്ത്രി പറഞ്ഞു. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 80.36 ശതമാനമാണ് വിജയം. മുന്‍വര്‍ഷം ഇത് 76.06 ശതമാനമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com