നാദാപുരം: വീടിനകത്തും പുറത്തും വസ്തുക്കൾക്ക് തീ പിടിക്കുന്നത് വീട്ടുകാരേയും നാട്ടുകാരേയും പരിഭ്രാന്തിയിലാക്കുന്നു. കടമേരിക്കടുത്ത കീരിയങ്ങാടി ടൗണിലെ കാളാം വീട്ടിൽ മൊയ്തുവിൻറെ വീട്ടിലാണ് ഏവരേയും ആശങ്കയിലാക്കിയ പ്രതിഭാസം.
ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് വീടിന്റെ ഉള്ളിലും പുറത്തുമായി വിവിധ ഇടങ്ങളിൽ തീ പടർന്നത് വീട്ടുകാർ ശ്രദ്ധിച്ചത്. വീടിന് പിൻവശത്തെ പറമ്പിലെ കുലക്കാറായ വാഴ പെട്ടെന്ന് തീ പിടിച്ച് കത്തി നശിച്ചതാണ് ആദ്യം ഇവരുടെ ശ്രദ്ധയിൽ ഉടക്കിയത്. പിന്നാലെ വൈകുന്നേരത്തോടെ വീടിൻറെ മറ്റൊരു വശത്തെ പറമ്പിലെ വാഴയിലും തീ പിടിച്ചു.
പിറ്റേന്ന് ബുധനാഴ്ച രാവിലെ ഒമ്പതിന് വീടിനകത്ത് മൊയ്തു നിസ്കാര സമയത്ത് ഉപയോഗിച്ചിരുന്ന ഷാളും വീടിൻറെ മുകൾ നിലയിൽ സൂക്ഷിച്ച ഷൂസും കത്തി നശിച്ചു. വീടിൻറെ മുറ്റത്ത് ചുരുട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്ക് പൈപ്പിനും തീ പടർന്നു. പൈപ്പിൻറെ പല ഭാഗങ്ങളും അഗ്നിബാധയേറ്റ് കത്തി ഉരുകിയ നിലയിലാണ്.
വീട്ടുകാർ സംഭവം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ജിയോളജി വകുപ്പ് അധികൃതരും സ്ഥലത്തെത്തി. കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ കാരണം അറിയാനാകൂ എന്ന് ജിയോളജി അധികൃതർ പറഞ്ഞതായി വീട്ടുകാർ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ