മൂന്ന് എംപിമാര്‍ക്ക് എതിര്‍പ്പ്, ഒന്നും പറയാതെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും; സുധാകരന്റെ പേര് ഇന്നോ നാളെയോ പ്രഖ്യാപിക്കും

മൂന്ന് എംപിമാര്‍ക്ക് എതിര്‍പ്പ്, ഒന്നും പറയാതെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും; സുധാകരന്റെ പേര് ഇന്നോ നാളെയോ പ്രഖ്യാപിക്കും
കെ സുധാകരന്‍/ഫയല്‍
കെ സുധാകരന്‍/ഫയല്‍



തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെ പിന്തുണയ്ക്കാതിരുന്നത് സംസ്ഥാനത്തുനിന്നുള്ള മൂന്ന് എംപിമാര്‍. ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, വികെ ശ്രീകണ്ഠന്‍ എന്നിവര്‍ ഒഴികെയുള്ള ഒട്ടുമിക്ക എംപിമാരും എംഎല്‍എമാരും സുധാകരന്‍ നേതൃത്വത്തില്‍ വരുന്നതിനെ അനുകൂലിച്ചു. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല. നിലവിലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരെയും നിര്‍ദേശിച്ചില്ല.

ഒന്നോ രണ്ടോ ദിവസത്തിനകം പുതിയ കെപിസിസി അധ്യക്ഷനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഭൂരിഭാഗം നേതാക്കളുടെ അഭിപ്രായം മാനിച്ച് സുധാകരന്റെ പേരു മാത്രമാണ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിനു നല്‍കിയിട്ടുള്ളതെന്നാണ് അറിയുന്നത്. അതേസമയം ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും സുധാകരന്റെ പേര് അംഗീകരിപ്പിക്കാന്‍ ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നു ശ്രമങ്ങള്‍ ഉണ്ടായേക്കും.

എ, ഐ ഗ്രൂപ്പുകളുമായി ഏറെക്കാലമായി അകന്നുനില്‍ക്കുന്ന സുധാകരനെ ഇരു ഗ്രൂപ്പുകളും തുറന്നു പിന്തുയ്ക്കുന്നില്ല. എന്നാല്‍ വ്യക്തിപരമായി അഭിപ്രായം തേടിയപ്പോള്‍ ഭൂരിഭാഗം എംഎല്‍എമാരും എംപിമാരും സുധാകരന്‍ വരുന്നതിനെ അനുകൂലിക്കുകയായിരുന്നു. കൊടിക്കുന്നില്‍ സുരേഷിന്റേതായിരുന്നു, ഉയര്‍ന്നുവന്ന മറ്റൊരു പേര്. മുപ്പള്ളിയുടെ പിന്‍ഗാമിയായി സ്വാഭാവികമായും താനാണ് വരേണ്ടത് എന്ന വാദമാണ് കൊടിക്കുന്നില്‍ താരിഖ് അന്‍വറിനു മുന്നില്‍ വച്ചത്. ദലിത് വിഭാഗത്തില്‍നിന്നുള്ള താന്‍ അധ്യക്ഷപദത്തില്‍ എത്തുന്നത് ആ നിലയ്ക്കും പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്ന് കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നേതാക്കളില്‍നിന്ന് വേണ്ടത്ര പിന്തുണ കൊടിക്കുന്നിലിനു ലഭിച്ചില്ല.

സുധാകരന് എല്ലാ വിഭാഗത്തെയും ഒരുമിച്ചു കൊണ്ടുപോവാനാവുമോ എന്നതില്‍ എ, ഐ ഭേദമില്ലാതെ ചിലര്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ പ്രവര്‍ത്തകരെ സജീവമാക്കി പാര്‍ട്ടിയെ പുനരുദ്ധരിക്കാന്‍ സുധാകരന് ആവും എന്നതില്‍ അവരും യോജിച്ചു.

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഹൈക്കമാന്‍ഡുമായി ഏതാണ്ടൊരു നിസ്സഹകരണ സമീപനത്തിലാണ്. പുതിയ കെപിസിസി പ്രസിഡന്റ് ആരാവണം എന്നതില്‍ അഭിപ്രായമൊന്നും പറയാതിരുന്ന ഇവര്‍ ഹൈക്കമാന്‍ഡ് ആരെ പ്രഖ്യാപിച്ചാലും അംഗീകരിക്കും എന്ന നിലപാടാണ് സ്വീകരിച്ചത്. പ്രതിപക്ഷ നേതാവിനെ തീരുമാനിച്ച രീതിയിലുള്ള അതൃപ്തി പ്രകടമാക്കിക്കൊണ്ടായിരുന്നു ഇരുവരും കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ അഭിപ്രായം പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com