തിരുവനന്തപുരം; കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ മാറ്റമില്ലാതെ നടത്താൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കർശന സുരക്ഷയോടെ ജൂൺ 22 മുതലാണ് പരീക്ഷ നടത്തുക. സിബിഎസ്ഇ, ഐഎസ്‍സി 12 –ാം ക്ലാസ് പരീക്ഷകൾ പൂർണമായി റദ്ദാക്കിയ സാഹചര്യത്തിൽ കേരള സിലബസിലെ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുമോയെന്ന ആശങ്ക നിലനിന്നിരുന്നു.
പ്രാക്ടിക്കൽ പരീക്ഷയിൽ ഒരേ ഉപകരണങ്ങൾ പല വിദ്യാർഥികൾ ഉപയോഗിക്കേണ്ടി വരുന്നത് കോവിഡ് പകരാൻ ഇടയാക്കുമെന്ന് വിദ്യാർത്ഥികൾക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ രോഗവ്യാപനം തടയാനായി കർശന സുരക്ഷ ഏർപ്പെടുത്തിയാവും പരീക്ഷ. വിദ്യാർത്ഥികൾ ഇരട്ട മാസ്ക്, ഗ്ലൗസ് സാനിറ്റൈസർ എന്നിവ ഉപയോഗിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.
വിദ്യാർത്ഥികൾ ലാബിൽ പ്രവേശിക്കുന്നതിന് മുൻപും ലാബിൽ നിന്ന് പുറത്തേയ്ക്ക് പോകുമ്പോഴും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കണം. പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർത്ഥികൾ ഒരു കാരണവശാലും കൂട്ടം കൂടാൻ പാടില്ല. ശരീരോഷ്മാവ് കൂടുതലായി കാണുന്ന വിദ്യാർത്ഥികളെ മറ്റ് കുട്ടികളുമായി ഇടകലർത്താതെ പ്രത്യേകമായി പരീക്ഷ നടത്തുന്നതാണ്. കോവിഡ്പോസിറ്റീവായ വിദ്യാർത്ഥികൾക്ക് അവർ നെഗറ്റീവ് ആകുന്ന മുറയ്ക്ക്പ്രത്യേകം പരീക്ഷാ കേന്ദ്രത്തിൽ പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കാവന്നതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ