കോഡ് 'തപാൽ', നൽകേണ്ടത് മേൽവിലാസം മാത്രം; ​ഗാർഹിക പീഡനങ്ങളിൽ എളുപ്പത്തിൽ പരാതി നൽകാം

ഗാർഹിക പീഡനത്തിൽ ഇരയാവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ലളിതമായി പരാതിപ്പെടാനുള്ള പദ്ധതിയുമായി വനിതാ ശിശുവികസന വകുപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: ഗാർഹിക പീഡനത്തിൽ ഇരയാവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ലളിതമായി പരാതിപ്പെടാനുള്ള പദ്ധതിയുമായി വനിതാ ശിശുവികസന വകുപ്പ്. രക്ഷാദൂത് എന്ന പദ്ധതിയാണ് വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്നത്. അതിക്രമത്തിനിരയായ വനിതകൾക്കോ കുട്ടികൾക്കോ അവരുടെ പ്രതിനിധിക്കോ പദ്ധതി പ്രയോജനപ്പെടുത്താം.

തപാൽ വകുപ്പുമായി ചേർന്നാണു പദ്ധതി നടപ്പിലാക്കുന്നത്.  അടുത്തുള്ള പോസ്റ്റ് ഓഫിസിലെത്തി തപാൽ എന്ന കോഡ് പറയണം. ശേഷം പോസ്റ്റ് മാസ്റ്റർ / പോസ്റ്റ് മിസ്ട്രസിന്റെ സഹായത്തോടു കൂടിയോ അല്ലാതെയോ പിൻകോഡ് സഹിതമുള്ള സ്വന്തം മേൽവിലാസം എഴുതിയ പേപ്പർ ലെറ്റർ ബോക്‌സിൽ നിക്ഷേപിക്കാം. 

വെള്ള പേപ്പറിൽ പൂർണമായ മേൽവിലാസം എഴുതി പെട്ടിയിൽ നിക്ഷേപിക്കുമ്പോൾ കവറിനു പുറത്ത് തപാൽ എന്ന് രേഖപ്പെടുത്തണം. ഇതിൽ സ്റ്റാംപ് പതിക്കേണ്ടതില്ല. ഇത്തരത്തിൽ ലഭിക്കുന്ന മേൽവിലാസം എഴുതിയ പേപ്പറുകൾ പോസ്റ്റ് മാസ്റ്റർ / പോസ്റ്റ് മിസ്ട്രസ് സ്‌കാൻ ചെയ്ത് വനിതാ ശിശു വികസന വകുപ്പിന് ഇ മെയിൽ വഴി അയച്ചു കൊടുക്കും. 

ഗാർഹിക അതിക്രമവുമായി ബന്ധപ്പെട്ട പരാതി ജില്ലയിലെ വനിതാസംരക്ഷണ ഓഫിസറും കുട്ടികൾക്ക് എതിരെയുള്ള പരാതികൾ ജില്ലാ ശിശു സംരക്ഷണ ഓഫിസറും അന്വേഷിച്ച് തുടർ നടപടികൾ സ്വീകരിക്കും. സർക്കിൾ പോസ്റ്റ് മാസ്റ്റർ ജനറലുമായി വനിതാ ശിശുവികസന വകുപ്പ് ഒപ്പുവച്ച ധാരണ പത്രത്തിന്റെ അടിസ്ഥാനത്തിലാണു പദ്ധതി നടപ്പിലാക്കുന്നത്.

പരാതികൾ എഴുതാൻ കഴിയാത്തവരെപ്പോലും പീഡനങ്ങളിൽ നിന്നു രക്ഷപ്പെടുത്താൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. മേൽവിലാസം മാത്രം രേഖപ്പെടുത്തിയാൽ മതിയെന്നതിനാൽ പരാതിയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com