കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്ന് അര്‍ജുന്‍ ആയങ്കി. കസ്റ്റംസും മാധ്യമങ്ങളും നുണപ്രചരിപ്പിക്കുകയാണ്. താന്‍ പാര്‍ട്ടിക്കാരനല്ല. പാര്‍ട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. തന്റെ നിരപരാധിത്വം താന്‍ തെളിയിക്കുമെന്നും അര്‍ജുന്‍ പറഞ്ഞു. തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയായിരുന്നു അര്‍ജുന്റെ പ്രതികരണം.
അതേസമയം അര്‍ജുന്‍ ആയങ്കി സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണിയാണെന്ന് കസ്റ്റംസ് അറിയിച്ചു. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അര്‍ജുന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി അര്‍ജുനനെ 14 ദിവസം കസ്റ്റഡിയില്‍ വിട്ടുതരണമെന്നാണ് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വര്‍ണ്ണകടത്തില്‍ അര്‍ജുന്‍ മുഖ്യകണ്ണിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ കരിപ്പൂരില്‍ എത്തിയത് സ്വര്‍ണക്കടത്തിനാണെന്ന് വ്യക്തമാകുന്ന നിരവധി തെളിവുകള്‍ ലഭിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറുപ്പക്കാരെ ഇയാള്‍ സ്വര്‍ണക്കടത്തിലേക്ക് ആകര്‍ഷിക്കുന്നു. അവര്‍ക്കാവശ്യമായ സുരക്ഷയും ഇയാള്‍ ഒരുക്കുന്നു.
അര്‍ജുന്‍ സഞ്ചരിച്ച കാര്‍ അയാളുടേത് തന്നെയാണ്. ഡിവൈഎഫ്‌ഐ മുന്‍ നേതാവ് സജേഷ് അര്‍ജുന്‍ ആയങ്കിയുടെ ബെനാമി മാത്രമാണ്. അയാളുടെ പേരില്‍ കാര്‍ വാങ്ങിയെന്ന് മാത്രമേയുള്ളൂ. തന്റെ ഫോണ്‍ രേഖകളെല്ലാം നശിപ്പിച്ച ശേഷമാണ് അര്‍ജുന്‍ ഇന്നലെ ചോദ്യം ചെയ്യല്ലിന് ഹാജരായത്. മൊഴിയെടുത്തപ്പോള്‍ കസ്റ്റംസിന് നല്‍കിതെല്ലാം കെട്ടിചമച്ച വിവരങ്ങളാണ്. അന്വേഷണവുമായി ഇയാള്‍ സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് അറിയിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ