ചിറയിൻകീഴ്: ലാൻഡ് റവന്യു കമ്മിഷണർ ഓഫിസിലെ ഓഫിസ് അസിസ്റ്റന്റ് അഞ്ചുതെങ്ങ് കായിക്കര വെൺമതിയിൽ ആനി(48)യുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് അഞ്ചുതെങ്ങ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മരണത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്ന ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഓഫിസിൽ സഹപ്രവർത്തകരായ ചിലരുടെ പെരുമാറ്റം സഹിക്കാവുന്നതിൽ അപ്പുറമാണെന്നും കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായി ഇവർ പറയുന്നു. ഇതുമായി ബന്ധപ്പെട്ടു ആനി എഴുതിയതായി പറയുന്ന ഡയറി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
തിരുവനന്തപുരം ഗവ പ്രസിലെ ജീവനക്കാരിയായിരുന്ന ആനി പിന്നീടാണു റവന്യു കമ്മിഷണർ ഓഫിസിൽ എത്തുന്നത്. അടുത്തിടെ കോവിഡ് വാക്സീൻ എടുത്തതിന്റെ പേരിൽ ഓഫിസിലെ ചിലർ കളിയാക്കുന്ന തരത്തിൽ പ്രതികരിച്ചിരുന്നതായി പറയുന്നു. ഇതിന്റെ പേരിൽ ഓഫിസിലെ സഹപ്രവർത്തകരുമായി വാക്കേറ്റമുണ്ടായതായും സൂചനയുണ്ട്.
ഇതുമായി ബന്ധപ്പെട്ടു ചിലരുടെ പേരുകളും ഡയറിയിൽ കുറിച്ചിട്ടുള്ളതായാണ് വിവരം. കൂടുതൽ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു. പൊലീസ് ആവശ്യപ്പെട്ടാൽ വിവരങ്ങൾ കൈമാറുമെന്നു ലാൻഡ് റവന്യു കമ്മിഷണർ ഓഫിസ് വൃത്തങ്ങൾ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ