പാലാരിവട്ടം പാലം ജനത്തിന് തുറന്നുകൊടുത്തു; നാടിന്റെ വിജയമെന്ന് മന്ത്രി സുധാകരന്‍, ഇ ശ്രീധരനെ അഭിനന്ദിച്ചു

പുതുക്കിപ്പണിത പാലാരിവട്ടം മേല്‍പ്പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു
പാലാരിവട്ടം പാലം ഗതാഗതത്തിന് തുറന്നുകൊടുത്തപ്പോള്‍
പാലാരിവട്ടം പാലം ഗതാഗതത്തിന് തുറന്നുകൊടുത്തപ്പോള്‍

കൊച്ചി: പുതുക്കിപ്പണിത പാലാരിവട്ടം മേല്‍പ്പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. മന്ത്രി ജി സുധാകരന്‍ സന്ദര്‍ശിച്ചതിന് പിന്നാലെ പൊതുമരാമത്തുവകുപ്പ് ദേശീയപാത വിഭാഗം ചീഫ് എന്‍ജിനിയറാണ് പാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്. ജി സുധാകരന്റെ വാഹനമാണ് പാലത്തിലൂടെ ആദ്യമായി കടന്നുപോയത്. 

നാടിന്റെ വിജയമെന്ന് ജി സുധാകരന്‍ പ്രതികരിച്ചു. പാലാരിവട്ടം മേല്‍പ്പാലം അതിവേഗത്തില്‍ പുതുക്കിപ്പണിതതിന് മെട്രോമാന്‍ ഇ ശ്രീധരനെ ജി സുധാകരന്‍ അഭിനന്ദിച്ചു. ഡിഎംആര്‍സി, ഇ ശ്രീധരന്‍, ഊരാളുങ്കല്‍ സൊസൈറ്റി എന്നി കൂട്ടായ്മയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.

പുനര്‍നിര്‍മാണം മെയ് മാസം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും രണ്ടുമാസംമുമ്പേ പൂര്‍ത്തിയാക്കിയാണ് ജനങ്ങള്‍ക്ക് ഗതാഗതത്തിന് തുറന്നുകൊടുത്തത്.നൂറുവര്‍ഷത്തെ ഈട് ഉറപ്പുനല്‍കി പുനര്‍നിര്‍മ്മിച്ച പാലത്തിന്റെ ഭാരപരിശോധന അടക്കമുള്ള ജോലികള്‍ ബുധനാഴ്ച പൂര്‍ത്തിയായി. ഗതാഗതത്തിന് അനുയോജ്യമാണെന്ന സര്‍ട്ടിഫിക്കറ്റ് വ്യാഴാഴ്ച ഡിഎംആര്‍സിയില്‍നിന്ന് പൊതുമരാമത്തുവകുപ്പിന് ലഭിച്ചു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 39 കോടി രൂപയ്ക്കാണ് മേല്‍പ്പാലം നിര്‍മാണത്തിന് കരാര്‍ നല്‍കിയത്. ആര്‍ഡിഎസ് പ്രോജക്ടായിരുന്നു കരാറുകാര്‍. 2014 സെപ്തംബറില്‍ പണി തുടങ്ങി. 2016 ഒക്ടോബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്തു. പക്ഷേ, 2017 ജൂലൈയില്‍ പാലം പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. വിവിധ പരിശോധനകളുടെ തുടര്‍ച്ചയായി ഗുരുതര ബലക്ഷയമെന്ന് മദ്രാസ് ഐഐടിയുടെ പഠനറിപ്പോര്‍ട്ട് ലഭിച്ചു. ഇതോടെ 2019 മെയ് ഒന്നിന് പാലം അടച്ചു.. പാലം പൊളിച്ചുപണിയാന്‍ സുപ്രീംകോടതി അനുവദിച്ചതോടെയാണ് സര്‍ക്കാര്‍ ഡിഎംആര്‍സിയെ നിര്‍മാണച്ചുമതല ഏല്‍പ്പിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കായിരുന്നു കരാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com