എല്‍ഡിഎഫിനോട് എതിര്‍പ്പ് വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രം: എന്‍എസ്എസ്‌

തെരഞ്ഞെടുപ്പ് ദിവസത്തെ തന്റെ പ്രതികരണം വളച്ചൊടിക്കപ്പെട്ടു.
ജി സുകുമാരന്‍ നായര്‍ /ഫയല്‍ ചിത്രം
ജി സുകുമാരന്‍ നായര്‍ /ഫയല്‍ ചിത്രം

ചങ്ങനാശ്ശേരി: തെരഞ്ഞെടുപ്പു ദിവസം താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.
ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനും എന്‍എസ്എസിനോട് ശത്രുത പരത്താനുമുള്ള ശ്രമമാണ് നടന്നത്. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രം ഇടതുപക്ഷത്തോട് എന്‍എസ്എസിന് എതിര്‍പ്പെന്നും  സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

നന്നേകാലത്ത് വോട്ടുചെയ്ത് എല്‍ഡിഎഫിന്റെ തുടര്‍ഭരണം പാടില്ലെന്ന് വിരലുയര്‍ത്തി പറയുമ്പോള്‍ നിങ്ങളുടെ വിരല്‍ എല്‍ഡിഎഫിനെതിരെയാണ് പ്രസ് ചെയ്യേണ്ടതെന് സന്ദേശം അണികളില്‍ എത്തിക്കാനാണ് സുകുമാരന്‍ നായര്‍ ശ്രമിച്ചത്  എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്്താവന തികച്ചും സത്യവിരുദ്ധമാണ് എന്ന് അന്നത്തെ ലൈവ് കണ്ടവര്‍ക്ക് ബോധ്യമാകുന്നതാണ്. ഭരണമാറ്റം ജനങ്ങള്‍ തീരുമാനിക്കേണ്ടതാണ്. ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അത് ജനഹിതം അനുസരിച്ച് സംഭവിക്കട്ടെ. അതിനെക്കുറിച്ച് ഞാന്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. ഇതൊരു പ്രസ്താവന ആയിരുന്നില്ല.മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരുന്നു.  അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു സുകുമാരന്‍ നായര്‍ പ്ര്‌സതാവനയില്‍ പറഞ്ഞു. 

ഈ സര്‍ക്കാരിനോട് എന്‍എസ്എസോ, അതിന്റെ ജനറല്‍ സെക്രട്ടറിയോ യാതൊന്നും അനര്‍ഹമായി ആവശ്യപ്പെടുകയോ നേടുകയോ ചെയ്തിട്ടില്ല. 10 ശതമാനം സാമ്പത്തികസംവരണം നടപ്പാക്കി എന്നുള്ളത് മുന്നോക്കവിഭാഗത്തിലുള്ള 160ല്‍പ്പരം സമുദായങ്ങള്‍ക്ക് വേണ്ടിയാണ്. നായര്‍ സമുദായം അതില്‍ ഒന്നുമാത്രമാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ സംവരണം സംബന്ധിച്ചുള്ള ഈ തീരുമാനം നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാനസര്‍ക്കാരിനുണ്ടെങ്കിലും ഇത് സംബന്ധിച്ചുള്ള നടപടി ഇപ്പോഴും അപൂര്‍ണ്ണമാണ്.

മന്നത്തുപത്മനാഭന്റെ ജന്മദിനം നെഗോഷ്യബില്‍ ഇന്‍സട്രമെന്റ്്‌സ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം തെറ്റാണെന്ന്് ഇപ്പോഴും ഞങ്ങള്‍ക്ക് തോന്നുന്നില്ല. മുഖ്യമന്ത്രിയടക്കം ഇടതുപക്ഷ നേതാക്കള്‍ ഈ സാഹചര്യങ്ങളുടെ പേരില്‍ എന്‍എസ്എസിനോടും അതിന്റെ നേതൃത്വത്തിനോടും സ്വീകരിക്കുന്ന വില കുറഞ്ഞ നിലപാടിനെ നായര്‍ സമുദായവും സര്‍വീസ് സൊസൈറ്റിയും അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണുന്ന കാര്യത്തില്‍ സംശയമില്ല.

വിശ്വാസത്തിന്റെ കാര്യത്തില്‍ എന്‍എസ്എസിന്റെ ഇപ്പോഴത്തെ നിലപാട് തുടരുക തന്നെ ചെയ്യും. അതില്‍ മതമോ രാഷ്ട്രീയമോ കാണുന്നില്ല. ഏത് മുന്നണി ഭരിച്ചാലും തങ്ങള്‍ക്കുള്ള അഭിപ്രായം തുറന്നുപറയാനുള്ള അവകാശം എന്‍എസ്എസിനുണ്ട്. അത് ഇന്നേവരെ ചെയ്തിട്ടുണ്ട്. അത് നാളെയും തുടരുമെന്ന് എന്‍എസ്എസ് പ്രസ്താവനയില്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com