കൊച്ചി: എറണാകുളത്ത് കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിനുളള ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങൾക്കായുള്ള പ്രവർത്തന മാർഗരേഖ പാലിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം.
എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും പ്രദേശത്തെ ആരോഗ്യ പ്രവർത്തകർ, വാർഡ് കൗൺസിലർമാർ മുഖേന മുൻകൂർ അനുമതി ലഭിച്ചവർ മാത്രമാണ് എത്തേണ്ടത്. മുൻകൂർ അനുമതിയില്ലാതെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തി തിരക്കുണ്ടാക്കുന്നവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കും. ആൾക്കൂട്ടം ഉണ്ടാകാൻ കാരണമാകുന്ന വിധത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായാൽ അവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് അറിയിച്ചു.
കണ്ടെയ്ൻമെന്റ് സോണുകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ളവർ എത്തരുത്. എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും അനുമതി ലഭിച്ചവർക്ക് മാത്രമാണ് പ്രവേശനം. മതപരമായ ചടങ്ങുകളും അനുഷ്ഠാനങ്ങളും വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും യോഗത്തിൽ തീരുമാനിച്ചു. ഉയർന്ന രോഗ സ്ഥിരീകരണ നിരക്കുള്ള പഞ്ചായത്തുകളിലെ ടെലി മെഡിസിൻ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടർ എസ് സുഹാസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ