പുറത്തിറങ്ങിയാൽ അറസ്റ്റ്, ഇളവില്ലാത്ത നിയന്ത്രണം; നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

നേരത്തെ കാസർകോട് ഏർപ്പെടുത്തിയതുപോലുള്ള ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങളായിരിക്കും സംസ്ഥാനത്ത് ഏർപ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളിൽ കുറവില്ലാത്ത സാഹചര്യത്തിൽ കൂടുതൽ വ്യാപനമുള്ള ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്താനാണ് സംസ്ഥാന സർക്കാർ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായ സമയം നേരത്തെ കാസർകോട് ഏർപ്പെടുത്തിയതുപോലുള്ള ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങളായിരിക്കും സംസ്ഥാനത്ത് ഏർപ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. 

തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുന്നത്. തീവ്ര രോഗബാധിത മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന കടുത്ത നിയന്ത്രണങ്ങള്‍ ആണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. മൂന്ന് ഘട്ടങ്ങളായാണ് ഇത് നടപ്പാക്കുന്നത്.

1. തീവ്ര രോഗബാധിത മേഖലയില്‍ പുറത്തുനിന്നും ആരും പ്രവേശിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യ ഘട്ടം.

ഇവിടെ വാഹന ​ഗതാ​ഗതത്തിനും പൊതുജന സഞ്ചാരത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തും. പ്രധാന പാതകളിലെല്ലാം ചെക്ക്പോസ്റ്റ് പരിശോധന ഉണ്ടാവും. അവശ്യസർവീസുകൾക്ക് മാത്രമായിരിക്കും അനുമതി. അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. 

2. രോഗബാധിതരുടെ സമ്പര്‍ക്കം കൂടുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ആ സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും.

കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മേഖലകൾ വിവിധ സോണുകളായി തിരിക്കും. ഇവിടെ പുറത്തേക്കോ അകത്തേക്കോ ആളുകളെ കടത്തി വിടില്ല. നിയന്ത്രണങ്ങളുടെ ചുമതല സീനിയർ പൊലീസ് ഉദ്യോ​ഗസ്ഥനായിരിക്കും. ആളുകൾ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ ഡ്രോൺ വഴി പരിശോധന നടത്തും. അവശ്യ സേവനങ്ങൾ എത്തിക്കാൻ പൊലീസ് സംവിധാനം ഏർപ്പെടുത്തും

3. രോഗം ബാധിച്ചവര്‍ വീടുകളില്‍ തന്നെ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

ക്വാറന്റീനിലുള്ളവർ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും പുറത്ത് നിന്നുള്ളവർ എത്തുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യാൻ വീടുകൾ തോറും പരിശോധന. 10 വീടുകൾക്ക് ഒരു പൊലീസുകാരൻ. ഓരോ വീട്ടിലും ദിവസം മൂന്ന് പ്രാവശ്യം പരിശോധനയ്ക്ക് എത്തും. 25-30 വീടുകൾ വീതം നൈറ്റ് പെട്രോളിങ് ഉണ്ടാവും. ക്വാറന്റൈൻ ലംഘിച്ചാൽ കോവിഡ് കെയർ സെന്ററിലാക്കും ക്രിമിനൽ കേസുമെടുക്കും. കമ്മ്യൂണിറ്റി വ്യാപനം തടയാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്.

ട്രിപ്പിള്‍ ലോക്ഡൗൺ ഏര്‍പ്പെടുത്തിയ പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമായിരിക്കും. ആ വഴിയില്‍ ശക്തമായ പരിശോധകള്‍ ഏര്‍പ്പെടുത്തും. പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആയിരിക്കും പരിശോധനകള്‍ നടത്തുന്നത്. 

എന്നാൽ  ജനങ്ങള്‍ ഒരു പ്രദേശത്തുനിന്ന് പുറത്തു പോകാതിരിക്കാന്‍ ഏര്‍പ്പെടുത്തുന്ന അടിയന്തര പെരുമാറ്റച്ചട്ടത്തെയാണ് ലോക്ഡൗൺ എന്ന് പറയുന്നത്. ആവശ്യസര്‍വീസുകള്‍ പ്രവര്‍ത്തിക്കും. പലചരക്ക്, പച്ചക്കറി കടകള്‍, ബാങ്കുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഓഫിസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകള്‍ എന്നിവയെല്ലാം ലോക്ക്ഡൗണിൽ തുറന്നു പ്രവര്‍ത്തിക്കാം. എന്നാൽ ട്രിപ്പിൾ ലോക്ക്ഡൗണിൽ ഇതിനാവില്ല.

ട്രിപ്പിൾ ലോക്ഡൗണിൽനിന്ന് ഒഴിവാക്കിയ സേവനങ്ങൾ

വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ ട്രിപ്പിൾ ലോക്ക്ഡൗൺ ബാധിക്കില്ല. ട്രെയിൻ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കില്ല. വിമാനത്താവളത്തിലേക്കും റെയിൽ‌വേ സ്റ്റേഷനിലേക്കും ടാക്സികൾ‌ ക്രമീകരിക്കാന്‍ അനുവദിക്കും. എടിഎമ്മും അവശ്യ ബാങ്കിങ്ങും സാധിക്കും. ഡേറ്റ സെന്റർ ഓപ്പറേറ്റർമാർ പ്രവര്‍ത്തിക്കും. മൊബൈൽ സേവന കടകള്‍ തുറക്കും. ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും പ്രവര്‍ത്തിക്കും.‍ ചരക്ക് വാഹനങ്ങള്‍ക്കും അനുമതി നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com