പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയില്‍ നിന്ന് എട്ട് കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പൊലീസ് പിടിയില്‍. ബാങ്ക് ജീവനക്കാരനായ കൊല്ലം സ്വദേശി വിജീഷ് വര്‍ഗീസ് ആണ് പിടിയിലായത്. ബെംഗളുരുവില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ദീര്‍ഘകാല സ്ഥിരനിക്ഷേപങ്ങളിലെയും, കാലാവധി പിന്നിട്ടിട്ടും പിന്‍വലിക്കാത്ത അക്കൗണ്ടുകളിലെയും പണമാണ് വിജീഷ് തട്ടിയെടുത്തത്. 14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് അയാൾ തട്ടിപ്പു നടത്തിയത്. 8,13,64,539 രൂപയാണ് തട്ടിപ്പിലൂടെ ഇയാൾ കൈക്കലാക്കിയത്.
സ്ഥിരനിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം ഉടമ അറിയാതെ ക്ലോസ് ചെയ്തെന്ന പരാതിയിൽ ഫെബ്രുവരി 11നാണ് ബാങ്ക് അധികൃതർ പരിശോധന തുടങ്ങിയത്. കനറാ ബാങ്ക് തുന്പമണ്‍ ബ്രാഞ്ചിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ പണമാണ് പിൻവലിച്ചതായി കണ്ടെത്തിയത്. പിഴവ് പറ്റിയതാണെന്ന് പറഞ്ഞൊഴിഞ്ഞ വിജീഷ് ബാങ്കിന്റെ പാര്‍ക്കിങ് അക്കൗണ്ടില്‍നിന്നുള്ള പണം തിരികെനല്‍കി പരാതി പരിഹരിച്ചു. പിന്നീട് ബാങ്ക് അധികൃതർ നടത്തിയ വിശദമായ പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്.
ബെംഗളുരുവില്‍ നിന്ന് വിജീഷിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ പ്രതിക്കൊപ്പം ഭാര്യയും രണ്ടുകുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ