മോഫിയ പര്‍വീണ്‍
മോഫിയ പര്‍വീണ്‍

മോഫിയ സുഹൈലിന്റെ കരണത്തടിച്ചു, ഇതുകണ്ട സുധീർ കയർത്തു ; സി ഐയെ പ്രതിക്കൂട്ടിലാക്കി എഫ്ഐആർ 

നീതി കിട്ടില്ലെന്ന മനോവിഷമത്തിലാണ് മോഫിയ ജീവനൊടുക്കിയതെന്നാണ് എഫ്ഐആറിൽ

കൊച്ചി: മോഫിയ പർവീണിൻറെ ആത്മഹത്യയിൽ ആലുവ ഈസ്റ്റ് മുൻ സി ഐ സുധീർ കുമാറിനെ പ്രതിക്കൂട്ടിലാക്കി എഫ്ഐആർ. സുധീർ മൊഫിയയോട് കയർത്ത് സംസാരിച്ചെന്നും നീതി കിട്ടില്ലെന്ന മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. 

പരാതി പരിഹരിക്കുന്നതിനാണ് മോഫിയയെയും ഭർത്താവ് സുഹൈലിനെയും ആലുവ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സംസാരത്തിനിടെ ദേഷ്യം വന്ന് മോഫിയ ഭർത്താവിന്റെ കരണത്തടിച്ചു. ഇതുകണ്ട സുധീർ കയർത്തു സംസാരിച്ചു. ഒരിക്കലും സിഐയിൽ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. മോഫിയയുടെ ബന്ധുവിൻറെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീറിൻറെ പേര് എഫ്ഐആറിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.  

സ്‌റ്റേഷനിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ മോഫിയ പിന്നീട് ആത്‍മഹത്യ ചെയ്യുകയായിരുന്നു. ഭർതൃപീഡനത്തിന് പരാതി നൽകിയ തന്നെ സിഐ സുധീർ സ്‌റ്റേഷനിൽ വെച്ച് അധിക്ഷേപിച്ചുവെന്ന് മോഫിയ ആത്‍മഹത്യാ കുറിപ്പിൽ ആരോപിച്ചിരുന്നു. കേസിൽ ആരോപണ വിധേയനായ സുധീറിനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തു. സുധീറിന്റെ നടപടികളിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കേസിൽ മോഫിയയുടെ ഭർത്താവ് സുഹൈലാണ് ഒന്നാം പ്രതി. ഭർതൃമാതാവ് റുഖിയ രണ്ടാം പ്രതിയും ഭർതൃപിതാവ് മൂന്നാം പ്രതിയുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com