തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നു പറഞ്ഞ ഹിരണ്യകശ്യപുവിനെ ഓര്‍ക്കുന്നതു നന്ന്; ഒളിയമ്പെയ്ത് ശോഭ

പതിമൂന്നാം വയസ്സില്‍ ബാലഗോകുലത്തിലൂടെ സാമൂഹ്യ പ്രവര്‍ത്തനം ആരംഭിച്ച താന്‍ ഇതുവരെ പദവികള്‍ക്കു പിന്നാലെ പോയിട്ടില്ല
ശോഭാ സുരേന്ദ്രന്‍/ഫയല്‍
ശോഭാ സുരേന്ദ്രന്‍/ഫയല്‍

കൊച്ചി: ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍നിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെ നേതൃത്വത്തിനെതിരെ ഒളിയമ്പെയ്ത് ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടില്‍ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓര്‍ക്കുന്നത് നല്ലതാണെന്ന് ശോഭ പോസ്റ്റില്‍ പറഞ്ഞു. പതിമൂന്നാം വയസ്സില്‍ ബാലഗോകുലത്തിലൂടെ സാമൂഹ്യ പ്രവര്‍ത്തനം ആരംഭിച്ച താന്‍ ഇതുവരെ പദവികള്‍ക്കു പിന്നാലെ പോയിട്ടില്ലെന്ന് പോസ്റ്റില്‍ പറയുന്നു.

ശോഭയുടെ കുറിപ്പ്: 


കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി നിരവധി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. പതിമൂന്നാമത്തെ വയസ്സില്‍ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവര്‍ത്തനം ആരംഭിച്ചതാണ്. ഇതു വരെ പദവികള്‍ക്കു പുറകെ പോയിട്ടില്ല: പദവികളിലേക്കുള്ള പടികള്‍ പ്രലോഭിപ്പിച്ചിട്ടുമില്ല. എന്നാല്‍, ഞാന്‍ ജീവനെപ്പോലെ സ്‌നേഹിക്കുകയും സത്യസന്ധമായി സേവിക്കുകയും ചെയ്യുന്ന പ്രസ്ഥാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടെ പല ദൗത്യങ്ങള്‍ ഏല്‍പ്പിച്ചു, അവ കലര്‍പ്പില്ലാത്ത സമര്‍പ്പണമനോഭാവത്തോടെ നിറവേറ്റി എന്ന് ഉറച്ചു വിശ്വസിക്കുന്നു. ശ്രീരാമ ഭഗവാന്‍ സേതുസമുദ്രം നിര്‍മിച്ചപ്പോള്‍  അണ്ണാറക്കണ്ണനും തന്നാലായത് എന്നതു പോലെ. ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന്  തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ  ഉദാഹരണം ഭാരതത്തിലും കേരളത്തിലും നമുക്കു മുന്നിലുണ്ട്. നമ്മുടെ ജനാധിപത്യ സമൂഹത്തില്‍ ജനപിന്തുണയാണ് പ്രധാനം. എന്നാല്‍, തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടില്‍ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓര്‍ക്കുന്നത് നല്ലതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com