ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയാന്‍ സാധ്യത; കര്‍ശന ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

അവസാനം വന്ന കാലാവസ്ഥാ പ്രവചനം ആശ്വാസത്തിന് വക നല്‍കുന്നതാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഗൗരവകരമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കും. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും.  ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകള്‍  സജ്ജം
                 

ആളുകളെ സുരക്ഷിതരായി മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകള്‍ എല്ലായിടത്തും സജ്ജമാവുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ക്യാമ്പുകള്‍ സജ്ജമാക്കാന്‍ അവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ക്യാമ്പുകളില്‍ ആവശ്യത്തിന് മരുന്നുകള്‍ സൂക്ഷിക്കാനും വാക്‌സിന്‍ എടുക്കാത്തവരുടെയും  അനുബന്ധരോഗികളുടെയും കാര്യത്തില്‍ പ്രത്യേകം ജാഗ്രത കാണിക്കാനും അധികൃതര്‍ ശ്രദ്ധിക്കണം. 

തീരദേശ മേഖലയില്‍ ഇടക്കിടെ മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കും. ദേശീയ ദുരന്ത പ്രതിരോധ സേന നിലവില്‍ മികച്ച സഹായമാണ് നല്‍കുന്നത്.  ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങളുടെ സഹായം അവശ്യഘട്ടങ്ങളില്‍ ഉറപ്പു വരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ വള്ളങ്ങള്‍, ബോട്ടുകള്‍ എന്നിവ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സജ്ജമാക്കും. ലഭ്യമായ വള്ളങ്ങളുടെയും  ബോട്ടുകളുടെയും ലിസ്റ്റ് തയ്യാറാക്കി വയ്ക്കണമെന്ന നിര്‍ദ്ദേശം നല്‍കി.

റെഡ് അലര്‍ട്ട്


എസ്. ഡി. ആര്‍. എഫ് ഫണ്ട് വിനിയോഗത്തിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡാമുകളുടെ ജലനിരപ്പ് നിരീക്ഷണം ശക്തമാക്കാനും  മാറിപ്പോകാനുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സാധിക്കണം. അക്കാര്യത്തി വീഴ്ചയുണ്ടാകാതെ നോക്കാന്‍ കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  പാലക്കാട് ജില്ലയില്‍കൂടി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെ  മുന്‍കരുതല്‍ ശക്തമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. 

നിലവിലെ സാഹചര്യം പരിഗണിച്ച്   ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്ന തീയതി ഒക്ടോബര്‍ 18-ല്‍ നിന്നും ഒക്ടോബര്‍ 20-ലേയ്ക്ക് നീട്ടി.പത്തൊമ്പതാം തീയതി വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആ ദിവസം വരെ  ശബരിമല തീര്‍ത്ഥാടനം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയാന്‍ സാധ്യത

അവസാനം വന്ന കാലാവസ്ഥാ പ്രവചനം ആശ്വാസത്തിന് വക നല്‍കുന്നതാണ്. അറബിക്കടലില്‍ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദം നിലവില്‍ എറണാകുളത്തിനും കോഴിക്കോടിനും ഇടയിലുള്ള  കേരള തീരത്തിന് സമീപത്തായി നിലകൊള്ളുന്നു എന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവിലെ നിഗമനപ്രകാരം കേരള തീരത്തോടടുക്കുന്നതനുസരിച്ചു ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയാന്‍ സാധ്യതയുള്ളതായാണ് സൂചന. എന്നിരുന്നാലും കര്‍ശനമായ ജാഗ്രത എല്ലാവരും പുലര്‍ത്തണം. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ ശ്രദ്ധിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com