കൊച്ചി : പരമാവധി ആളുകളെ മെട്രോയിലെത്തിക്കുക ലക്ഷ്യമെന്ന് കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ. കെഎംആര്‍എല്‍ സോഷ്യല്‍ മീഡിയ സെല്‍ സജീവമാക്കും. പോര്‍ട്ടല്‍ ഉണ്ടാക്കും. ഇതിലൂടെ കൊച്ചി മെട്രോയിലെ സേവനങ്ങള്‍ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം തേടുമെന്ന് ബെഹ്‌റ പറഞ്ഞു.
ലോക്‌നാഥ് ബെഹ്‌റ ഇന്നലെയാണ് കെഎംആര്‍എല്ലിന്റെ കൊച്ചിയിലെ കോര്‍പ്പറേറ്റ് ഓഫീസിലെത്തി എംഡിയുടെ ചുമതലയേറ്റെടുത്തത്. തിരുവനന്തപുരത്തു നിന്നെത്തിയ ബെഹ്‌റ, മെട്രോയില്‍ കയറിയാണ് ഓഫീസിലേക്കെത്തിയത്.
തിരുവനന്തപുരത്തു നിന്നും കാറിലെത്തിയ ബെഹ്‌റ, കൊച്ചി എംജി റോഡ് സ്‌റ്റേഷനില്‍ നിന്നും മെട്രോയില്‍ കയറി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജുവും ഒപ്പമുണ്ടായിരുന്നു. കലൂര്‍ സ്‌റ്റേഡിയം സ്‌റ്റേഷന്റെ മുകള്‍ നിലയിലാണ് കെഎംആര്‍എല്‍ കോര്‍പ്പറേറ്റ് ഓഫീസ്.
മെട്രോയിലെ യാത്രാസൗകര്യങ്ങള്‍ വിലയിരുത്തിയ അദ്ദേഹം, ഓഫീസ് സ്ഥിതി ചെയ്യുന്ന നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ ഇറങ്ങി. തുടര്‍ന്ന് ഓഫീസിലെത്തിയ ബെഹ്‌റയെ കെഎംആര്‍എല്‍ ജീവനക്കാര്‍ സ്വാഗതം ചെയ്തു. ജീവനക്കാരുമായി സംവദിച്ച അദ്ദേഹം, മെട്രോ ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററും സന്ദര്‍ശിച്ചു.
കൊച്ചി മെട്രോയുടെ ആറാമത് എംഡിയാണു ബെഹ്റ. 3 വർഷത്തേക്കാണു നിയമനം. അൽകേഷ് കുമാർ ശർമ ചുമതല ഒഴിഞ്ഞതു മുതൽ മെട്രോയ്ക്ക് സ്ഥിരം എംഡി ഉണ്ടായിരുന്നില്ല. ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാലിനായിരുന്നു താൽക്കാലിക ചുമതല നൽകിയിരുന്നത്.
പുതിയ പ്രോജക്ടുകൾ ആരംഭിക്കുകയും സ്ഥാപനത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണു ലോക്നാഥ് ബെഹ്റയ്ക്കു മുന്നിലെ വെല്ലുവിളി. ലോക് ഡൗണിനെത്തുടർന്നു മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടായി. അതു സാധാരണ നിലയിലെത്തിക്കണം. ഈ വർഷം അവസാനത്തോടെ മെട്രോ തൃപ്പൂണിത്തുറ വരെ എത്തിക്കുകയാണ് കെഎംആർഎല്ലിന്റെ ലക്ഷ്യം. കാക്കനാട്ടേക്കുള്ള രണ്ടാംഘട്ടത്തിന് കേന്ദ്രാനുമതി നേടിയെടുക്കേണ്ടതുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ