കാസർകോട്; പൊലീസിനു മുന്നിൽ വച്ച് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെതിരെ കേസ്. കുമ്പള കൊട്ടേരിയിൽ വാടക വീട്ടിൽ താമസിക്കുന്ന റുക്സാനയുടെ പരാതിയിൽ ഭർത്താവ് അഭിലാഷിന് (ഹബീബ്) എതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ഭർത്താവിനെതിരെയിള്ള റുക്സാനയുടെ മർദന പരാതി അന്വേഷിക്കാൻ എത്തിയ പൊലീസിനു മുന്നിൽ വച്ചായിരുന്നു കൊലപാതക ശ്രമം. പൊലീസിന്റെ സമയോചിത ഇടപെടലാണു യുവതിക്കു രക്ഷയായത്.
ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. അമ്മയ്ക്ക് അസുഖമായതിനാലാണ് കഴിഞ്ഞ ദിവസം റുക്സാന മൊഗ്രാൽ പൂത്തൂരിലെ സ്വന്തം വീട്ടിലെത്തിയത്. ഇന്നലെ പുലർച്ചെ ഇവിടെ എത്തിയ ഭർത്താവ് ഹബീബ് ദേഹോപദ്രവം ഏൽപിക്കാൻ തുടങ്ങി. മർദനം സഹിക്കാനാവാതെ റുക്സാന പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പരാതി അന്വേഷിക്കാൻ പൊലീസ് വീട്ടിലെത്തി.
യുവതിയെ വീട്ടിൽ നിർത്തിയാൽ ഹബീബ് ആക്രമിക്കാൻ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയ പൊലീസ് റുക്സാനയെ സ്റ്റേഷനിലെത്തിക്കാൻ ജീപ്പിലേക്കു കൂട്ടിക്കൊണ്ടു പോകുന്നതിനിടെ മതിലിനരികിൽ പതുങ്ങി നിന്നിരുന്ന ഹബീബ് കൈവശം കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്ത് ഒഴിച്ചു. ഈ സമയത്ത് പൊലീസ് ഹബീബിനെ തള്ളി മാറ്റിയതിനാൽ തീ കൊളുത്താൻ സാധിച്ചില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ