'ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയല്ല'; മുഖ്യമന്ത്രി പിതൃതുല്ല്യൻ, ശാസിക്കാനും ഉപദേശിക്കാനും അധികാരമുണ്ടെന്ന് ജലീൽ 

ഇഡി അന്വേഷണം വേണമെന്ന ജലീലിന്റെ ആവശ്യത്തെ മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെയാണ് പ്രതികരണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: ജീവിതത്തിൽ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ലെന്നും ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും താൻ പങ്കാളിയായിട്ടില്ലെന്നും കെ ടി ജലീൽ. ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽ വൽകരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറം എആർ നഗർ ബാങ്കിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇക്കാര്യം ഇഡി അന്വേഷിക്കണമെന്നുമുള്ള കെടി ജലീലിന്റെ ആവശ്യത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയതിന് പിന്നാലെയാണ് ജലീലിന്റെ പ്രതികരണം.‌ മുഖ്യമന്ത്രി തനിക്ക് പിതൃതുല്ല്യനാണെന്നും അദ്ദേഹത്തിന് തന്നെ ശാസിക്കാനും ഉപദേശിക്കാനും തിരുത്താനുമുള്ള അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഫേസ്ബുക്ക് കുറിപ്പ്

ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയിൽ പോലും ഒന്നും ആർക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല.  അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽ വൽകരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിൻ്റെ കള്ളപ്പണ-ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും. 
മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളൻമാർക്കും വലതുപക്ഷ സൈബർ പോരാളികൾക്കും കഴുതക്കാമം കരഞ്ഞു തീർക്കാം.

സഹകരണ ബാങ്കിൽ ഇഡി അന്വേഷണം സാധാരണ ഗതിയിൽ ഉന്നയിക്കാൻ പാടില്ലാത്തതാണ്. ജലീൽ ഇത്തരമൊരാവശ്യം ഉന്നയിച്ചത് ശരിയായില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തിലെ സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ഇഡിയുടെ ചോദ്യം ചെയ്യലോടുകൂടി ജലീലിന് ഇഡിയിൽ വിശ്വാസ്യത കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com