എട്ട് വർഷത്തിനിടെ ശ്രീക്കുട്ടിക്ക് വിഷപ്പാമ്പിന്റെ കടിയേറ്റത് 12 തവണ. കേൾക്കുമ്പോൾ വിശ്വസിക്കാനാവില്ലെങ്കിലും മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരികെയെത്തിയ അനുഭവമാണ് ശ്രീക്കുട്ടിക്ക് ഇതിൽ പലതും. കഴിഞ്ഞ ദിവസം കുറവിലങ്ങാട്ടെ വീട്ടിലെത്തിയ വാവ സുരേഷാണ് ശ്രീക്കുട്ടിയുടെ കഥ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്.
സിബി – ഷൈനി ദമ്പതികളുടെ മകളാണ് ശ്രീക്കുട്ടി. വീടിന്റെ പരിസരത്തും വീടിനകത്തും വച്ചാണ് പാമ്പ് കടിയേറ്റതെന്നാണ് കുറിപ്പിൽ വാവ സുരേഷ് പറഞ്ഞിരിക്കുന്നത്. മൂന്ന് അണലിയുടെയും നാല് മൂർഖൻ പാമ്പിന്റെയും അഞ്ച് തവണ ശങ്കുവരയൻ പാമ്പിന്റെയും കടികിട്ടിയിട്ടുണ്ട്. 2013ലാണ് ആദ്യമായി കടിയേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച അണലി കടിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. ഇതിന്റെ ചികിത്സ ഇപ്പോഴും തുടരുകയാണ്.
കടിയേറ്റാൽ ഉടൻ ആശുപത്രിയിൽ പോകും. ചിലപ്പോൾ ദിവസങ്ങൾ നീളുന്ന ചികിത്സ. പലവട്ടം തീവ്രപരിചരണ വിഭാഗത്തിലായി. മാതാപിതാക്കൾക്കും സഹോദരി സ്വപ്നയ്ക്കും ഒപ്പമാണ് ശ്രീക്കുട്ടി താമസിക്കുന്നത്. പക്ഷെ വീട്ടിലെ മറ്റാരെയും ഇതുവരെ പാമ്പ് കടിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന ചോദ്യത്തിന് ചില ആൾക്കാരുടെ ശരീരത്തിൽ പാമ്പുകൾക്ക് ഭക്ഷണം എന്ന് സെൻസ് ചെയ്യാൻ പറ്റുന്ന എന്തെങ്കിലും പ്രത്യേകത കാണും അതാണ് ഇവർക്ക് ഇത്രയും പ്രാവശ്യം കിട്ടുന്നത്, എന്നാണ് വാവ സുരേഷിന്റെ മറുപടി. ഇതേക്കുറിച്ച് കൂടുതൽ അറിയാൻ വിദഗ്ധ ഡോക്ടർമാരുടെ സംഘവുമായി എത്താമെന്ന് ഉറപ്പു നൽകിയിരിക്കുകയാണ് സുരേഷ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ