തിരുവനന്തപുരം; പ്രമുഖ എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന് വാട്ടർ ബില്ലായി വന്നത് 70,258 രൂപ. നാലു മാസത്തെ ജലഉപഭോഗത്തിനാണ് ഇത്രയും വലിയ ബിൽ ജല അതോറിറ്റിയിട്ടത്. മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടതോടെ ബിൽ തുക 197 രൂപയായി.
വഴുതക്കാട് ഈശ്വരവിലാസം റോഡിലാണ് മേതിൽ വാടകയ്ക്ക് താമസിക്കുന്നത്. ഏപ്രിലിൽ 48രൂപ മാത്രമായിരുന്നു ബിൽ വന്നത്. മെയ്, ജൂൺ മാസങ്ങളിലെ ബിൽ എടുത്തിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ബിൽ ലഭിച്ചത്. കുടിശിക ഇനത്തിൽ 51,656 രൂപയും വാട്ടർ ചാർജായി 18,592 രൂപയും ഉൾപ്പടെ 70,258 രൂപ ബിൽ വരികയായിരുന്നു.
ശനിയാഴ്ചയ്ക്കുള്ളിൽ ബിൽ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്നും രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട മന്ത്രി റോഷി അഗസ്റ്റിൻ വീണ്ടും റീഡിങ് എടുക്കാൻ നിർദേശം നൽകി. അപാകത കണ്ടെത്തിയതോടെ ബിൽതുക 197 രൂപയായി. മറ്റൊരു ഉപഭോക്താവിന്റെ റീഡിങ്ങാണ് മേതിലിന്റെ ബില്ലിൽ തെറ്റായി രേഖപ്പെടുത്തിയതെന്ന് ജല അതോറിറ്റി വിശദീകരിച്ചു. ഇത്തരത്തിൽ നിരവധി പരാതികളാണ് ലഭിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ