'റിസര്‍ച്ച് സ്‌കോര്‍ കൂടിയതുകൊണ്ട് നിയമനം ലഭിക്കണമെന്നില്ല; പ്രിയ വര്‍ഗീസിന്റെ നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം'; വൈസ് ചാന്‍സലര്‍

ഗവർണർ തനിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയാണ്. ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതിന്  പകരം എഴുതി നൽകുകയാണെങ്കിൽ മറുപടി നൽകാമെന്നും ഡോ.ഗോപിനാഥൻ നായർ പറ‍ഞ്ഞു
വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ.  
വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ.  

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നല്‍കിയത് അഭിമുഖം മാനദണ്ഡമാക്കി തന്നെയെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ.  അഭിമുഖത്തില്‍ മികവുകാട്ടിയത് പ്രിയ വര്‍ഗീസാണ്. നിയമന നടപടികളില്‍ ക്രമക്കേടില്ലെന്ന് ​ഗവർണറെ അറിയിച്ചതായി വൈസ് ചാൻസലർ ​ഗോപിനാഥ് രവീന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം ഉണ്ടാകും. സിമിലാരിറ്റി ചെക്കിംഗ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നത്. ഇക്കാര്യം പൂർത്തിയാകുന്നതോടെ നിയമന ഉത്തരവ് നൽകുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.

ഗവർണർ തനിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയാണ്. ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതിന്  പകരം എഴുതി നൽകുകയാണെങ്കിൽ മറുപടി നൽകാമെന്നും ഡോ.ഗോപിനാഥൻ നായർ പറ‍ഞ്ഞു. റിസർച്ച് സ്കോർ എന്നത് ഉദ്യോഗാർത്ഥികളുടെ അവകാശം മാത്രമല്ല, യൂണിവേഴ്സിറ്റി സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചതാണ്. ഇക്കാര്യത്തിൽ പ്രിയ വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധിച്ചിട്ടില്ല. വിവരാവകാശ രേഖ വഴി ഇന്റർവ്യൂവിന്റെ റെക്കോർഡ് പുറത്തു വിടാൻ കഴിയുമോ എന്നതിൽ വ്യക്തത ഇല്ല എന്നും വൈസ് ചാൻസലർ പറഞ്ഞു. പുറത്തു വിടാൻ കഴിയില്ലെന്നാണ് നിയമ വൃത്തങ്ങളിൽ നിന്ന് മനസിലാകുന്നത്. അത്തരത്തിൽ ചെയ്യണമെങ്കിൽ ഇന്റർവ്യൂ ബോർഡിലെ 11 പേരുടെയും അഭിമുഖത്തിൽ പങ്കെടുത്ത ആറു പേരുടെയും അനുമതി വേണ്ടി വരുമെന്നും ഡോ.ഗോപിനാഥൻ നായർ വ്യക്തമാക്കി. സർവകലാശാലയ്ക്ക് ഇക്കാര്യത്തിൽ ബുദ്ധിമുട്ടൊന്നും ഇല്ലെന്നും വൈസ് ചാൻസലർ അറിയിച്ചു.

സിൻഡിക്കേറ്റ് പ്രിയ വർഗീസിന് നിയമനം നൽകാൻ തീരുമാനിച്ചെങ്കിലും ഇതു സംബന്ധിച്ച ഉത്തരവ് ഇതുവരെ അയച്ചിട്ടില്ല. അത് ഗവർണറുടെ തീരുമാനം അറിയുന്നതിനുവേണ്ടിയാണെന്നാണ് സൂചന. ഇന്നു വൈകുന്നേരം അഞ്ചോടെ ഗവർണർ ഡൽഹിക്കു തിരിക്കും. അതിനു മുൻപ് ഈ വിഷയത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. 

അഭിമുഖത്തില്‍ രണ്ടാം സ്ഥാനത്തുവന്ന ഉദ്യോഗാര്‍ഥിയെ വളരെ ഉയര്‍ന്ന റിസര്‍ച്ച് സ്കോര്‍ ഉണ്ടായിട്ടും തഴഞ്ഞത് വിവാദമായിരുന്നു. വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ട് ചാന്‍സലറായ ഗവര്‍ണറുടെ ഓഫിസ് പരിശോധിക്കുകയാണ്. നിയമന വിഷയത്തിൽ വൈസ് ചാൻസലറുടെ വിശദീകരണം ലഭ്യമായ ശേഷം തുടർ നടപടികൾ എന്നാണ് ഗവർണർ ഇന്നലെ പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com