ആലപ്പുഴ: പുന്നപ്രയിൽ ദുരൂഹസാഹചര്യത്തിൽ ട്രെയിനിടിച്ച് മരിച്ച നന്ദു എന്ന ശ്രീരാജിന് മർദ്ദനമേറ്റിരുന്നതായി സ്ഥിരീകരിച്ച് പൊലീസ്. ഡിവൈഎഫ്ഐ പ്രവർത്തകരായ മുന്ന, ഫൈസൽ എന്നിവർ ചേർന്നാണ് നന്ദുവിനെ മർദ്ദിച്ചത്.
മർദ്ദിക്കാൻ ഓടിക്കുന്നതിന് ഇടയിൽ നന്ദു ട്രെയിൻ ഇടിച്ച് മരിക്കുകയായിരുന്നു എന്നാണ് കുടുംബത്തിൻ്റെ ആരോപണം. എന്നാൽ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. മാനസിക വിഷമത്തെ തുടർന്ന് നന്ദു ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിൻ്റെ നിഗമനം.
സംഭവത്തില്‍ രണ്ട് കേസുകളാണ് പൊലീസ് എടുത്തിരിക്കുന്നത്. 8 പേരെ പ്രതിചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നന്ദുവിന്റെ സഹോദരന്റെ മൊഴിയിലാണ് എട്ട് പേര്‍ക്കെതിരെ കേസെടുത്തത്. വീട്ടില്‍ മാരകായുധങ്ങളുമായി എത്തി ഭീഷണിപ്പെടുത്തിയതായും കേസുണ്ട്. മരിച്ച നന്ദു ഉള്‍പ്പെടെ നാല് പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.
നന്ദുവിനെ കാണാതാകുന്നതിന് മുൻപ് ബന്ധുവിന്റെ മൊബൈൽ ഫോണിലേക്കയച്ച ശബ്ദ സന്ദേശത്തിൽ ചിലർ മർദിച്ചതായി പറയുന്നുണ്ട്. പുന്നപ്ര പുതുവൽ ബൈജുവിന്റെയും സരിതയുടെയും മകൻ ശ്രീരാജാണ് (നന്ദു–20) ഞായറാഴ്ച രാത്രി 8.10ന് മെഡിക്കൽ കോളജിന് സമീപം ട്രെയിൻ തട്ടി മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം പുന്നപ്ര പൂമീൻ പൊഴിക്ക് സമീപം മദ്യലഹരിയിൽ ഇരുകൂട്ടരും തമ്മിൽ അടിപിടി നടന്നിരുന്നു. ഇവരെ പിടിച്ചു മാറ്റാൻ നന്ദു പോയിരുന്നു. ഇതിന് ശേഷമാണ് നന്ദുവിനെ കാണാതായത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ