ഒറ്റപ്പാലം: റോഡരികിൽ പുല്ലുവെട്ടുന്നതിനിടയിൽ ഉണ്ടായ സ്ഫോടനത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഒറ്റപ്പാലം പാലപ്പുറം എസ്ആർകെ നഗർ തങ്കംനിവാസിൽ ബിന്ദു (40)വിനാണ് പരിക്കേറ്റത്. ബിന്ദുവിന്റെ ഇടത് കൈവിരലുകൾക്കാണ് പരിക്കേറ്റത്.
ഒറ്റപ്പാലം പത്തൊമ്പതാം മൈലിൽ ഹൗസിങ് ബോർഡ് കോളനിക്ക് സമീപം പാതയോരത്ത് ശുചീകരണത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
എന്നാൽ എന്താണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. സ്ഫോടകവസ്തുവിന്റേതെന്ന് സംശയിക്കുന്ന നൂൽ, സെല്ലോടേപ്പിന്റെ അംശങ്ങൾ എന്നിവ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.
തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. 15 തൊഴിലാളികൾ ചേർന്ന് ഹൗസിങ് ബോർഡ് കോളനിയിലെ പാതയോരം ശുചിയാക്കുകയായിരുന്നു. പുല്ലുവെട്ടിത്തെളിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായെന്നാണ് ഒപ്പമുള്ള തൊഴിലാളികൾ പറയുന്നത്. നല്ല പുകയും സ്ഥലത്ത് പരന്നു. പിന്നീടാണ് ബിന്ദുവിന്റെ ഇടത് കൈപ്പത്തിയിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് കാണുന്നത്. വിരലുകൾക്ക് ഗുരുതര പരിക്കുള്ളതിനാൽ പ്രാഥമികചികിത്സയ്‌ക്ക് ശേഷം ബിന്ദുവിനെ തൃശ്ശൂർ മെഡിക്കൽകോളേജിലേക്ക് മാറ്റി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ