ആലുവ: ആലുവ ദേശീയ പാതയിൽ മാർത്താണ്ഡ വർമ പാലത്തിന്റെ വിടവിലൂടെ നഷ്ടപ്പെട്ട വിദ്യാർഥിനിയുടെ മൊബൈൽ ഫോൺ തിരികെ എടുക്കാനുള്ള ഫയർഫോഴ്സിന്റെ ശ്രമം തുടരുന്നു. സുഹൃത്തിന്റെ സ്‌കൂട്ടറിൽ കോളജിലേക്ക് പോകുമ്പോഴാണ് വില കൂടിയ സ്മാർട്ട് ഫോൺ പാലത്തിലേക്ക് വീണത്.
പെരിയാറിലൂടെ ബോട്ടിൽ എത്തി ഫോൺ കണ്ടെടുക്കാനാണ് ഫയർഫോഴ്‌സിന്റെ നീക്കം. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ഇടുക്കി നെല്ലിപ്പാറ കപ്പലുമാക്കൽ അലീന ബെന്നിയുടെ മൊബൈൽ ഫോൺ പാലത്തിന്റെ വിടവിലൂടെ താഴേക്ക് വീണത്. അലീനയും സുഹൃത്തും ചേർന്ന് തിരഞ്ഞിട്ടും ഫോൺ കണ്ടെത്താനായില്ല. ഇതോടെ അലീന തന്റെ മറ്റ് സുഹൃത്തുക്കളെ വിളിച്ചറിയിച്ചു. ഇവർ എത്തിയിട്ടും ഫോൺ കണ്ടെത്താനായില്ല.
ഫോണിലേക്ക് വിളിച്ച് നോക്കിയപ്പോൾ റിംഗ് ചെയ്യുന്നത് പാലത്തിന്റെ താഴെ നിന്നാണെന്ന് മനസിലായി. വിടവിലൂടെ നോക്കിയപ്പോൾ സ്പാനിന് സമീപത്ത് ഡിസ്‌പ്ലേ ബ്ലിങ്ക് ചെയ്യുന്നത് കണ്ടു. ഇതോടെ ഇവർ വിവരം ഫയർഫോഴ്‌സിനെ അറിയിച്ചു. ഫയർഫോഴ്‌സ് സംഘമെത്തി പാലത്തിന്റെ കൈവരിയിൽ വടം കെട്ടി താഴേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
തുടർന്ന് തോട്ടിയും കമ്പിയും ഉപയോഗിച്ച് വീണ്ടെടുക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ഇതിനിടെ റോഡിലൂടെയുള്ള ഗതാഗതക്കുരുക്ക് വർധിച്ചതോടെ ഫോൺ വീണ്ടെടുക്കാനുളള ശ്രമത്തിൽ നിന്ന് ഫയർഫോഴ്‌സ് താൽക്കാലികമായി പിൻമാറാൻ തീരുമാനിക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ