കോട്ടയം: പതിനഞ്ചുകാരന്റെ ശ്വാസകോശത്തിൽ തറച്ച സേഫ്റ്റി പിൻ വിജയകരമായി നീക്കം ചെയ്തു. ഇടുക്കി കട്ടപ്പന സ്വദേശി റിനോ മാത്യുവിന്റെ ശ്വാസകോശത്തിൽ കുരുങ്ങിയ സേഫ്റ്റി പിന്നാണു ബ്രോങ്കോസ്കോപ്പി വഴി പുറത്തെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച ശേഷം സേഫ്റ്റി പിൻ ഉപയോഗിച്ചു പല്ലുകൾക്കിടയിലെ ആഹാര അവശിഷ്ടം മാറ്റുന്നതിനിടെ ശക്തമായ ചുമ വന്നു. ഇതോടെ സേഫ്റ്റി പിൻ കൂർത്ത അഗ്രത്തോടെ അകത്തേക്കു പോയി. ഇതു ശ്വാസനാളത്തിൽ തറച്ചു. തുടർന്നു കടുത്ത ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ട റിനോയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാരിത്താസ് ആശുപത്രിയിലേക്കും മാറ്റി.
ഇന്റർവെൻഷനൽ പൾമനോളജിസ്റ്റ് ഡോ. അജയ് രവിയുടെ നേതൃത്വത്തിൽ ഡോ. നിഷ പാറ്റാനി, ഡോ. സൂര്യ എന്നിവരടങ്ങിയ സംഘമാണ് റിനോയെ പരിശോധിച്ചത്. ചികിത്സകൾക്കു ശേഷം കുട്ടി ആശുപത്രി വിട്ടതായി അധികൃതർ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ