സംസ്ഥാന നികുതി വകുപ്പ് മാര്‍ച്ച് 1 മുതല്‍ ജിഎസ്ടിഎന്‍ ബാക്ക് ഓഫീസ് സംവിധാനത്തിലേക്ക്

ഇന്ത്യയില്‍ രണ്ടോ, മൂന്നോ സംസ്ഥാനങ്ങള്‍ ഒഴികെ മുഴുവന്‍ സംസ്ഥാനങ്ങളും നിലവില്‍ ജി.എസ്.ടി.എന്‍ ബാക്ക് ഓഫീസ് സംവിധാനമാണ് ഉപയോഗിക്കുന്നത്.  
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് മാര്‍ച്ച് 1 മുതല്‍ ജിഎസ്ടിഎന്‍ ബാക്ക് ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു.  
ജിഎസ്ടിഎന്‍ല്‍ നിന്ന് ഡാറ്റ സ്വീകരിക്കാന്‍ നിലവില്‍ കേരളം എന്‍ഐസി യുടെ സഹകരണത്തോടെ വികസിപ്പിച്ച സ്വന്തം സോഫ്‌റ്റ്വെയര്‍ സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. ഇതില്‍ നിന്നാണ് ജി.എസ്.ടി.എന്‍ വികസിപ്പിച്ച ബാക്ക് ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നത്. നികുതിദായകരുടെ രജിസ്‌ട്രേഷന്‍, റിട്ടേണുകള്‍, റീഫണ്ടുകള്‍ എന്നീ നികുതി സേവനങ്ങള്‍ ജി .എസ് .ടി .എന്‍. കമ്പ്യൂട്ടര്‍ ശൃംഖല വഴിയാണ് നടക്കുന്നത്. 2017 ലാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഓഹരി ഉടമകളായ ജി.എസ്.ടി.എന്‍. എന്ന ഐ.ടി സംവിധാനം നിലവില്‍ വന്നത്. നികുതിദായകരെ കൂടാതെ ജി.എസ്.ടി നിയമപ്രകാരം നികുതി ഉദ്യോഗസ്ഥനില്‍ നിക്ഷിപ്തമായ   രജിസ്‌ട്രേഷന്‍ നല്‍കല്‍, റീഫണ്ട് അനുവദിക്കല്‍, അസ്സെസ്സ്‌മെന്റ്, എന്‍ഫോഴ്‌സ്‌മെന്റ്, ഓഡിറ്റ് എന്നിവ നടത്തുന്നതും ജി.എസ്.ടി.എന്‍ വഴിയാണ്.  

സംസ്ഥാന തലത്തില്‍ സോഫ്‌റ്റ്വെയര്‍ തയ്യാറാക്കുന്നത് അവസാനിപ്പിക്കുന്നതോടെ ജി.എസ്.ടി നിയമത്തില്‍ വരുന്ന മാറ്റങ്ങള്‍  സമയ നഷ്ടം കൂടാതെ ഓഫീസര്‍മാര്‍ക്ക് ലഭ്യമാകും. ഇന്ത്യയില്‍ രണ്ടോ, മൂന്നോ സംസ്ഥാനങ്ങള്‍ ഒഴികെ മുഴുവന്‍ സംസ്ഥാനങ്ങളും നിലവില്‍ ജി.എസ്.ടി.എന്‍ ബാക്ക് ഓഫീസ് സംവിധാനമാണ് ഉപയോഗിക്കുന്നത്.  ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിനായി വിപുലമായ   എം.ഐ.എസ് സംവിധാനം, ബിസിനസ് ഇന്റലിജന്‍സ് ആന്‍ഡ് ഫ്രോഡ് അനലിറ്റിക്‌സ് (ബീഫ) പോലുള്ള അഖിലേന്ത്യ അനലിറ്റിക് സംവിധാനം എന്നിവയും ജി.എസ്.ടി.എന്‍ ലേക്ക് മാറുന്നത് വഴി സംസ്ഥാനത്തിന് ലഭ്യമാകും.

സംസ്ഥാനത്തിന്റെ തനതായ ആവശ്യങ്ങള്‍ക്കായി മുഴുവന്‍ ജി.എസ്.ടി ഡാറ്റയും ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കുകയും ചെയ്യും. ഇതിനാല്‍ സംസ്ഥാനം നേരിട്ട് നടത്തുന്ന ഡാറ്റ അനലിറ്റിക്‌സ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാവില്ല.  ഇത് നികുതി ഭരണത്തിലെ കാര്യക്ഷമത ഉറപ്പാക്കുന്നതോടൊപ്പം നികുതി വര്‍ദ്ധനവ്, നികുതിദായകര്‍ക്ക് തടസ്സമില്ലാത്ത സേവനം എന്നിവയ്ക്ക് ഗുണകരമാകുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ അറിയിച്ചു .
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com