ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്തും; മന്ത്രിസഭാ തീരുമാനം

കേരളത്തിലെ ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരം ജീവനക്കാരായി പുനര്‍വിന്യസിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
മന്ത്രിസഭാ യോഗം/ഫയല്‍
മന്ത്രിസഭാ യോഗം/ഫയല്‍

തിരുവനന്തപുരം: കേരളത്തിലെ ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരം ജീവനക്കാരായി പുനര്‍വിന്യസിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മുന്‍ എം പി  പി കരുണാകരന്റെ നേതൃത്വത്തില്‍ ഏകാധ്യാപകരുടെ സംഘടനയായ എഎസ്ടിയു ഈ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

യാത്രാസൗകര്യം തീരെ ഇല്ലാത്തതും വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്നതുമായ ഒറ്റപ്പെട്ട തീരപ്രദേശങ്ങളിലെയും വന മേഖലകളിലെയും കുട്ടികളെ രാജ്യ വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി 1997-ല്‍ ആവിഷ്‌കരിച്ച ആശയമാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍. കേരളത്തില്‍ കാസര്‍കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കിയത്. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് മള്‍ട്ടി ഗ്രേഡ് ലേര്‍ണിങ് സെന്റഴ്‌സ് നിലനില്‍ക്കുന്നത്.


വായ്പാ തിരിച്ചടവ്;മോറട്ടോറിയം കാലാവധി നീട്ടി

വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങളുടെ തിരിച്ചു പിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി നീട്ടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനുവരി മുതല്‍ ആറ് മാസത്തേക്കാണ് ദീര്‍ഘിപ്പിച്ചത്.

മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങല്‍, ഭവന നിര്‍മ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, പെണ്‍മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് ഡിസംബര്‍ 2008 വരെ മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകളിലുള്ള മോറട്ടോറിയമാണ് ദീര്‍ഘിപ്പിച്ചത്. തുടങ്ങിവച്ചതോ തുടര്‍ന്നുവരുന്നതോ ആയ ജപ്തി നടപടികള്‍ ഉള്‍പ്പെടെയുള്ളവയില്‍ ആനുകൂല്യം ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com