മൊബൈൽ റിപ്പയർ ചെയ്ത് തിരികെ നൽകിയില്ല; പരാതിക്കാരന് 33,000 നഷ്ടപരിഹാരം

മൊബൈൽ റിപ്പയർ ചെയ്ത് തിരികെ നൽകിയില്ല; പരാതിക്കാരന് 33,000 നഷ്ടപരിഹാരം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ: മൊബൈൽ ഫോണിന്റെ തകരാർ പരിഹരിക്കാൻ വാങ്ങി വച്ച് റിപ്പയർ ചെയ്ത് തിരികെ നൽകാതിരുന്ന സംഭവത്തിൽ പരാതിക്കാരന് നിഷ്ടപരിഹാരം നൽകാൻ വിധി. തൃശൂർ ഉപഭോക്തൃ കോടതിയാണ് പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. മാന്ദാമംഗലം സ്വദേശി നെല്ലിക്കാമലയിൽ വീട്ടിൽ ജിബിൻ എൻയു ഫയൽ ചെയ്ത ഹർജിയിലാണ് അനുകൂല വിധി.

തൃശൂർ കൂർക്കഞ്ചേരിയിലെ ഏക്സസ് ഇലക്ട്രോണിക്സ് ഉടമ, ഡൽഹിയിലെ സോണി ഇന്ത്യാ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെയാണ് ജിബിൻ ഹർജി ഫയൽ ചെയ്തത്. ജിബിൻ തൃശൂരിലെ സതേൺ സ്മാർട്ട് ടച്ചിൽ നിന്ന് 27000 രൂപ നൽകി ഫോൺ വാങ്ങി. ഫോണിൻ്റെ സിം പ്രവർത്തനക്ഷമമായില്ല. പിന്നാലെ ഫോൺ വാങ്ങിയ കടയെ സമീപിച്ചു. സതേൺ സ്മാർട്ട് ടച്ചിൽ പരാതിപ്പെട്ടപ്പോൾ സർവീസ് സെന്ററായ ഏക്സസ് ഇലക്ട്രോണിക്സിനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടു. 

എന്നാൽ ഫോൺ വാങ്ങി വെച്ച ഏക്സസ് ഇലക്ട്രോണിക്സ് തകരാർ പരിഹരിച്ച് ഫോൺ തിരിച്ച് നൽകിയില്ല. തുടർന്നാണ് ജിബിൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഫോണിൻ്റെ തകരാറുകൾ ഹർജിക്കാരൻ്റെ പക്കൽ നിന്ന് സംഭവിച്ചതാണെന്നും റിപ്പയറിങ്ങിനാവശ്യപ്പെട്ട 10380 രൂപ ജിബിൻ കൊടുത്തില്ലെന്നുമായിരുന്നു എതിർകക്ഷികളുടെ വാദം.

എന്നാൽ ഫോണിൻ്റെ തകരാറുകൾ ഹർജിക്കാരൻ്റെ പക്കൽ നിന്ന് സംഭവിച്ചതാണെന്ന് സാധൂകരിക്കുവാനുള്ള തെളിവുകൾ ഹാജരാക്കുകയോ ഫോൺ കോടതി മുമ്പാകെ ഹാജരാക്കുകയോ എതിർ കക്ഷികൾ ചെയ്തില്ല. 

ഹർജി പരിഗണിച്ച പ്രസിഡന്റ് സിടി സാബു, മെമ്പർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, ഫോണിന്റെ നിർമാതാവായ സോണി ഇന്ത്യാ ലിമിറ്റഡിനോട് ഫോണിൻ്റെ വിലയായ 27000 രൂപ നൽകുവാനും സർവ്വീസ് സെൻ്ററായ ഏക്സസ് ഇലക്ട്രോണിക്സ്, സോണി ഇന്ത്യാ ലിമിറ്റഡ് എന്നിവരോട് 3000 രൂപ വീതം നഷ്ട പരിഹാരം നൽകുവാനും ഉത്തരവിടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com