വീട്ടിലും കടയിലും ചെന്നപ്പോഴും കണ്ടില്ല, വഴിയിൽ വെച്ച് ലോട്ടറി കൈമാറി; അടിച്ചത് 75 ലക്ഷം

ലോട്ടറി വില്പനക്കാരനായ മരുത്തോര്‍വട്ടം പള്ളിക്കവല സ്വദേശി രാജൻ (55) ആണ് ജയന് സ്ഥിരമായി ടിക്കറ്റ് നൽകുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: പലചരക്കു കച്ചവടം നടത്തുന്ന മായിത്തറ പ്ലാക്കുഴിയില്‍ ജയനെ ഭാ​ഗ്യദേവത തേടിയെത്തി. സ്ത്രീശക്തി ഭാഗ്യക്കുറിയിലെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് ജയന് അടിച്ചത്. ചേര്‍ത്തല സെയ്ന്റ് മൈക്കിള്‍സ് കോളേജിനു സമീപം കച്ചവടം നടത്തുന്ന ജയന്‍ (55) സ്ഥിരമായി ഭാഗ്യക്കുറി എടുക്കുന്നയാളാണ്. 

ലോട്ടറി വില്പനക്കാരനായ മരുത്തോര്‍വട്ടം പള്ളിക്കവല സ്വദേശി രാജൻ (55) ആണ് ജയന് സ്ഥിരമായി ടിക്കറ്റ് നൽകുന്നത്. സാധാരണ ജയന്റെ വീട്ടിലോ കടയിലോ എത്തിയാണ് ടിക്കറ്റ് നല്‍കുന്നത്. ചൊവ്വാഴ്ച ജയനെ അന്വേഷിച്ചു രണ്ടുതവണ ചെന്നെങ്കിലും കണ്ടില്ല. അന്വേഷിച്ചപ്പോള്‍ മായിത്തറയില്‍ ഫോണ്‍ റീ ചാര്‍ജു ചെയ്യാന്‍ പോയതായി അറിഞ്ഞു.

ഉടൻ തന്നെ ജയനെ തേടി രാജൻ മായിത്തറയിലേക്ക് സൈക്കിൾ വിട്ടു. ജുവനൈല്‍ ഹോമിനു സമീപത്ത് വെച്ച് ജയനെ കണ്ടപ്പോള്‍ ടിക്കറ്റ് കൈമാറി. കെട്ടിടനിര്‍മാണത്തൊഴിലാളിയായിരുന്ന രാജൻ ഹൃദ്രോഗം വന്നപ്പോഴാണ് രണ്ടുവര്‍ഷം മുന്‍പ് ലോട്ടറി വില്പന തുടങ്ങിയത്. ഹൃദയ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍ ഉപദേശിച്ചെങ്കിലും പണമില്ലാത്തതിനാല്‍ ചെയ്തിരുന്നില്ല.

കമ്മിഷന്‍ തുക കിട്ടുമ്പോള്‍ ഇതു ചെയ്യാനാകുമെന്നാണ് രാജന്റെ പ്രതീക്ഷ. സമ്മാനത്തുക ഉപയോഗിച്ച് ആദ്യം അനന്തരവളുടെ വിവാഹം നടത്തുമെന്ന് ജയന്‍ പറഞ്ഞു. സഹോദരിയുടെ ഭര്‍ത്താവ് മരിച്ചതിനാല്‍ ആരും സഹായത്തിനില്ല. ജയന്റെ ഭാര്യ വത്സല കര്‍ഷകത്തൊഴിലാളിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com