കൊച്ചി: പുതുവര്‍ഷത്തലേന്ന് രാവിലെ എട്ടിന് തുടങ്ങിയ അതീവ സങ്കീര്‍ണമായ ഹൃദയശസ്ത്രക്രിയ അവസാനിക്കുമ്പോള്‍ ലോകമൊട്ടാകെ പുതുവര്‍ഷാഘോഷത്തിന്റെ ലഹരിയിലായിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശിയായ അമ്പത്തിയെട്ടുകാരന്‍ നജീബിന്റെ ജീവിതത്തിന്റെയും പുതുപ്പിറവിക്ക് സാക്ഷ്യം വഹിച്ചത് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഒരു കൂട്ടം ഡോക്ടര്‍മാരും.
ഗള്‍ഫിലെ സ്വകാര്യ കമ്പനിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന നജീബിന് പൊടുന്നനെയാണ് അസ്വസ്ഥതകള്‍ ഉണ്ടായത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ശസ്ത്രക്രിയ വേണ്ടിവരുമെന്നതിനാല്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദേശിച്ചു. തലച്ചോറിലേക്കുള്ള രണ്ട് രക്തക്കുഴലുകളിലെയും, രണ്ട് കൈകളിലേക്കുമുള്ള രക്തയോട്ടം ഏറെക്കുറെ പൂര്‍ണ്ണമായും നിലച്ച നിലയിലായിരുന്നു നജീബ്. പക്ഷാഘാത സാധ്യത, ഹൃദയാഘാത സാധ്യത എന്നിവയ്ക്കു പുറമെ വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്ന അതിഗുരുതരാവസ്ഥയും. സുദീര്‍ഘവും അതിസങ്കീര്‍ണവുമായ ശസ്ത്രക്രിയ അല്ലാതെ മറ്റ് പോംവഴി ഒന്നുമുണ്ടായിരുന്നില്ലെന്നും ഹൃദയശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. മനോജ് പി നായര്‍ പറഞ്ഞു.
ഹൃദയത്തിലൂടെ ശരീരത്തിലേക്കുള്ള രക്തചംക്രമണം കൃത്യമായി നിയന്ത്രിക്കുന്ന അയോര്‍ട്ടിക് വാല്‍വ്, ഏറ്റവും വലിയ രക്തധമനിയുടെ ഒരു ഭാഗം, ഹൃദയരക്തധമനിയുടെ ഒരു ഭാഗം എന്നിവയ്ക്കു പുറമെ ശിരസിലേക്ക് രക്തമെത്തിക്കുന്ന അയോട്ട പൂര്‍ണ്ണമായും മാറ്റിവെക്കുന്ന, വിജയസാധ്യത 30 ശതമാനം മാത്രമായിരുന്ന അതിസങ്കീര്‍ണമായ ശസ്ത്രക്രിയയാണ് നജീബില്‍ നടത്തിയത്. ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധര്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, അനസ്തീഷ്യ ക്രിട്ടിക്കല്‍ കെയര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ശസ്ത്രക്രിയയിലുടനീളം സജീവമായിരുന്നു. ശസ്ത്രക്രിയ സമയത്ത് വലിയൊരളവില്‍ തന്നെ രക്തവും ആവശ്യമായിരുന്നു. ശസ്ത്രക്രിയാനന്തരം അണുബാധ ഉണ്ടാകാതിരിക്കുവാന്‍ പ്രത്യേക സജ്ജീകരണങ്ങളുമായി ഇന്‍ഫെക്ഷ്യസ് ഡിസീസ് സംഘം പൂര്‍ണ്ണ പിന്തുണ നല്‍കി.
തീവ്രപരിചരണ വിഭാഗത്തില്‍ മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് നജീബിനെ മുറിയിലേക്ക് മാറ്റിയത്. അഞ്ച് ദിവസങ്ങള്‍ക്കു ശേഷം ഡിസ്ചാര്‍ജ് ചെയ്തു.
ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണമായ കേസാണിതെന്ന് അനസ്തീഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. സുരേഷ് ജി നായര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ