കോഴിക്കോട്: ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്ളോഗർ റിഫ മെഹ്നുവിൻറെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് രണ്ട് ദിവസത്തിനകം ഫോറൻസിക് വിഭാഗത്തിന് ലഭിക്കും. റിഫയുടെ കഴുത്തിൽ ആഴത്തിൽ അടയാളം കണ്ടെത്തിയതായാണ് സൂചന. ഇത് അന്വേഷണത്തിൽ വഴിത്തിരിവാകും.
റിഫ മെഹ്നുവിന്റേത് കൊലപാതകം ആണോ എന്ന അന്വേഷണ സംഘത്തിന്റെ സംശയങ്ങൾ ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തിയത് മാത്രമാണ് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ ബാഹ്യമായി കണ്ടെത്തിയ ഏക അടയാളം.
വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോ നടന്നതെന്ന് കണ്ടെത്താനാകൂ. കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ആന്തരിക അവയവങ്ങൾ രാസ പരിശോധനയ്ക്ക് അയച്ചു. ശരീരത്തിൽ വിഷാംശം ഉണ്ടോ എന്നത് ഉൾപ്പടെ പരിശോധിക്കും.
മാർച്ച് ഒന്നിനാണ് റിഫയെ ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മറവ് ചെയ്ത് രണ്ട് മാസം കഴിഞ്ഞതിനാൽ നിർണായകമായ തെളിവുകൾ ലഭിക്കുമോ എന്ന സംശയം അന്വേഷണസംഘത്തിന് ഉണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ച ശേഷമാവും റിഫയുടെ ഭർത്താവ് മെഹനാസിനെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുക.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ