അപൂര്‍വ്വ രോഗത്തോട് പടവെട്ടി; പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു

മുഖത്തും ശരീരത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന കറുത്ത മറുക് തൊലിയെ ബാധിച്ച ക്യാന്‍സറാണെന്ന്  വളരെ വൈകിയാണ് കണ്ടെത്തിയത്
പ്രഭുലാല്‍ പ്രസന്നന്‍/ഫെയ്‌സ്ബുക്ക്
പ്രഭുലാല്‍ പ്രസന്നന്‍/ഫെയ്‌സ്ബുക്ക്


ആലപ്പുഴ: അപൂര്‍വ്വ രോഗത്തെ ആത്മബലം കൊണ്ട് നേരിട്ട പ്രഭുലാല്‍ പ്രസന്നന്‍ (25) മരണത്തിന് കീഴടങ്ങി. പല്ലന കൊച്ചുതറ തെക്കതില്‍ പ്രസന്നന്‍ -ബിന്ദു ദമ്പതികളുടെ മകനാണ്. അര്‍ബുദം ബാധിച്ച് ചികിത്സയില്‍ ഇരിക്കെ ബുധനാഴ്ച രാവിലെയാണ് മരണം.

മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥകളും സൃഷ്ടിച്ച പ്രതിസന്ധികളെ ആത്മധൈര്യത്തോടെ മറികടന്ന പ്രഭുലാല്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ജനപ്രിയനായത്. മുഖത്തും ശരീരത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന കറുത്ത മറുക് തൊലിയെ ബാധിച്ച ക്യാന്‍സറാണെന്ന്  വളരെ വൈകിയാണ് കണ്ടെത്തിയത്.  

കഴിഞ്ഞ മാര്‍ച്ചിലാണ് പ്രഭുലാലിന്റെ വലത് തോള്‍ഭാഗത്ത് കാണപ്പെട്ട മുഴ പഴുക്കുകയും അസ്സഹനീയമായ വേദനയാല്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. തുടര്‍ന്ന് വിദഗ്ധ പരിശോധനയില്‍ അര്‍ബുദമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ചികിത്സിക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടിയ പ്രഭുലാല്‍, ചെലവേറിയ ഇമ്മ്യുണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയാണ് മരണം കവരുന്നത്. പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനുമായി പ്രഭുലാല്‍, നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com