പത്തനംതിട്ട: ഇലന്തൂരിലെ നരബലിയിൽ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നരബലിക്ക് പിന്നിൽ സിപിഎം പ്രാദേശിക നേതാവാണെന്ന് പറഞ്ഞ സുധാകരൻ നൂറ്റാണ്ടുകൾക്ക് മുൻപുള്ള മൃഗീയ ആചാരങ്ങൾ സിപിഎമ്മിലൂടെ പുനർജനിക്കുകയാണെന്നും തുറന്നടിച്ചു.
കേരള പൊലീസിന്‍റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 67000 മാൻ മിസിങ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സമാനമായ രീതിയിൽ കൂടുതൽ നരബലികൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും സുധാകരൻ ആവശ്യപ്പെട്ടു. പിണറായി വിജയൻ ചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തര മന്ത്രിയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. കൂടെപ്പിറപ്പിനെ പോലൊരാളുടെ ചിത കത്തിത്തീരും മുമ്പ് കുടുംബത്തെയും കൂട്ടി ഉല്ലാസ യാത്രയ്ക്ക് പുറപ്പെടാൻ മടിയില്ലാത്തവർ ഉൾപ്പെടുന്ന മുകൾത്തട്ട് മുതൽ നരബലികളിൽ സന്തോഷം കണ്ടെത്തുന്നവരുൾപ്പെടുന്ന പ്രാദേശിക തലം വരെയുള്ള സിപിഎം നേതാക്കളുടെ മനസ് എത്രത്തോളം ക്രൂരമാണെന്ന് കേരളം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
കേരള മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഈ മണ്ണിൽ ഇരട്ട നരബലി നടന്നിരിക്കുന്നു. അതിന്‍റെ പിന്നിൽ പ്രവർത്തിച്ചത് സിപിഎമ്മിന്റെ പ്രാദേശിക നേതാവാണെന്നത് കേരളത്തെ അതിലേറെ ഭയപ്പെടുത്തുന്നു. ആളെ കൊല്ലുന്നതും അവരുടെ കുടുംബങ്ങളുടെ കണ്ണീർ കാണുന്നതും സിപിഎമ്മുകാർക്ക് പുത്തരിയല്ല. എന്നാൽ നൂറ്റാണ്ടുകൾക്കു മുൻപ് നടന്നിരുന്ന മൃഗീയ ആചാരങ്ങൾ സിപിഎമ്മിലൂടെ പുനർജനിക്കുന്നത് സമൂഹത്തിന് ഭീഷണിയാണ്.
രണ്ട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തി നരബലി എന്ന പ്രാകൃതാചാരം അനുഷ്ഠിച്ച സിപിഎം നേതാവ് കേരളത്തിന് വലിയ അത്ഭുതം ഒന്നുമല്ലെന്നും സുധാകരൻ വിമർശിച്ചു. ആളുകളുടെ ജീവനെടുക്കുന്നതും ആ കൊലപാതകങ്ങളെ ന്യായീകരിക്കുന്നതും ഒക്കെ ഹരമാക്കിയ സിപിഎം ഈ കേസിൽ നിന്നു സ്വന്തം നേതാക്കളെ രക്ഷിച്ചെടുത്താലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ