കൊച്ചി: ഇലന്തൂരിലെ ഇരട്ട നരബലി അന്വേഷണത്തിന് പ്രത്യേക സംഘം. കൊച്ചി ഡിസിപി ശശിധരന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം. പെരുമ്പാവൂര്‍ എഎസ്പി അനുജ് പാലിവാളാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. എഡിജിപി വിജയ് സാഖറെ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും. കൊച്ചി, കടവന്ത്ര, കാലടി പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകളാകും പ്രത്യേക സംഘം അന്വേഷിക്കുക.
എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സി ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു ജോസ്, കാലടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് എന്‍എ എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ എയിന്‍ ബാബു, കാലടി പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിപിന്‍.ടി.ബി എന്നിവര്‍ അംഗങ്ങളുമാണ്.
അതേസമയം, കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷാഫി സെക്‌സ് റാക്കറ്റ് കണ്ണിയാണോയെന്ന് അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപി എസ് ശശിധരന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളതെന്ന് ഡിസിപി വ്യക്തമാക്കി. ഷാഫിയുടെ ദുരൂഹ ഇടപാടുകള്‍ പരിശോധിക്കും. സ്ത്രീകളെ ഷാഫി കൂട്ടിക്കൊണ്ടു പോയത് മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമാണെന്നും ഡിസിപി പറഞ്ഞു.
''ഷാഫി യാതൊരു കൂസലുമില്ലാത്ത കൊടും ക്രിമിനലാണ്. സംഭവത്തില്‍ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ല. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകാനുണ്ട്. എല്ലാം അന്വേഷിച്ചു വരികയാണ്. നിലവില്‍ കേസില്‍ മൂന്നു പേര്‍ക്കെതിരെയാണ് തെളിവ് ലഭിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മറ്റു കാര്യങ്ങള്‍ പുറത്തുവരും. ഭഗവല്‍ സിങ് ലൈല ദമ്പതികള്‍ക്കെതിരെ മറ്റു പരാതികള്‍ ഇതുവരെയില്ല'' ഡിസിപി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ