കണ്ണൂര്‍: പാവപ്പെട്ട സ്ത്രീക്ക് തയ്യൽ മെഷീൻ വാങ്ങി നൽകാൻ സഹായം വേണമെന്ന് അഭ്യർത്ഥിച്ച് വ്യാജ പിരിവ് നടത്തിയ സംഘം അറസ്റ്റിൽ. വ്യാജ രസീതുമായി പണപിരിവിനിറങ്ങുന്ന മൂന്നംഗ സംഘമാണ് പിടിയിലായത്. കുറുമാത്തൂര്‍ ചൊറുക്കള സ്വദേശി സി പി ഷംസുദ്ദീന്‍ (44), ശ്രീകണ്ഠാപുരം സ്വദേശികളായ കെ വി ഷൈജു(45), മോഹനന്‍ (48) എന്നിവരാണ് അറസ്റ്റിലായത്.
തയ്യൽ മെഷീന്‍ വാങ്ങി നല്‍കാൻ സഹായം ചോദിച്ച് കണ്ണൂരിലെ ഒരു കടയിൽ ബന്ധപ്പെട്ട സംഘം ഇതിനമായി 7000 രൂപ ചെലവ് വരുമെന്നും മറ്റൊരു സ്ഥാപനം പകുതി പണം നല്‍കാമെന്നും ഫോണിലൂടെ അറിയിച്ചു. വൈകുന്നേരം രസീത് കുറ്റിയുമായി സംഘത്തിലെ ഒരാള്‍ ഓഫിസിലെത്തി. രസീത് പരിശോധിച്ചപ്പോഴാണ് ഹ്യൂമൺ റൈറ്റ്‌സ് ഡമോക്രാറ്റിക് ഫോറം സംസ്ഥാന കമ്മിറ്റി ഓഫിസ് നിര്‍മാണ ഫണ്ട് എന്ന പേരില്‍ രാവിലെ കൊണ്ടുവന്ന രസീത് കുറ്റി മാനേജരുടെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ടു രസീതിലും ഒരേ രജിസ്‌ട്രേഷന്‍ നമ്പര്‍ കണ്ടതോടെ സംശയമായി. ചോദിച്ചപ്പോള്‍ ആ സംഘടന വേറെയാണെന്നായിരുന്നു മറുപടി. രാവിലെ വന്നവരുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വന്നയാളെക്കൊണ്ട് തന്നെ വിളിപ്പിച്ചപ്പോൾ ആ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടെന്നും രണ്ടും ഒരേ സംഘത്തിലുള്ളവരാണെന്നും മനസിലായി. ഉടന്‍ മറ്റ് രണ്ടു പേരെയും സ്ഥാപനത്തിലേക്ക് വിളിപ്പിച്ചു. ഇവരുടെ കാര്‍ പരിശോധിച്ചപ്പോൾ നിരവധി രാഷ്ട്രീയ പാര്‍ട്ടികളുടെ വ്യാജ രസീത് ബുക്ക് കണ്ടെത്തി.
തയ്യല്‍ മെഷീന്‍ വാങ്ങി സഹായിക്കാമെന്നു പറഞ്ഞ സ്ത്രീയെ ബന്ധപ്പെട്ടപ്പോൾ തനിക്ക് ആരുടെയും സഹായം വേണ്ടെന്നും മാന്യമായി ജോലിയെടുത്തു ജീവിക്കുന്നയാളാണെന്നും അവര്‍ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ