തിരുവനന്തപുരം: പങ്കാളി പിണങ്ങിയതിന് പിന്നാലെ ഇൻസ്റ്റഗ്രാമിലൂടെ യുവതിയുടെ ആത്മഹത്യാശ്രമ നാടകം. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് കരമന മേലാറന്നൂരിൽ പങ്കാളിക്കൊപ്പം ഒന്നിച്ച കഴിയുന്ന യുവതി ഇൻസ്റ്റഗ്രാം ലൈവിലെത്തി ആത്മഹത്യാ നാടകം അവതരിപ്പിച്ചത്. തമാശയ്ക്കാണ് ഈ സംഭവം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതെന്ന് യുവതി കരമന പൊലീസിനോട് പറഞ്ഞു.
യുവതിയുടെ പ്രൈഫൈലിലെ ദൃശ്യങ്ങൾ പരിശോധിച്ച ഇൻസ്റ്റഗ്രാം മോണിറ്ററിങ് സെല്ലാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് വിവരം കൈമാറിയത്. കൊച്ചി സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവസ്ഥലം കരമനയാണെന്ന് കണ്ടെത്തി. വിവരം ലഭിച്ചതിനെത്തുടർന്ന് പതിനഞ്ച് മിനിറ്റിനുള്ളിൽ കരമനയിൽ നിന്ന് യുവതിയെ കണ്ടെത്തി. പക്ഷെ യുവതിയെ കണ്ട പൊലീസാണ് അമ്പരന്നത്. പരിക്കൊന്നുമില്ലാതെ യുവതി ഇരിക്കുന്നു. തിങ്കളാഴ്ച യുവതിയും സുഹൃത്തും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും യുവാവ് ഇറങ്ങിപ്പോകുകയും ചെയ്തു. ഏറെനേരം കഴിഞ്ഞിട്ടും ഇയാൾ മടങ്ങിവരാത്തതോടെ ഭയപ്പെടുത്താനാണ് ആത്മഹത്യാശ്രമ നാടകം നടത്തിയതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു.
മൂന്ന് വർഷത്തോളമായി പരിചയമുള്ള തിരുവനന്തപുരം മാമ്പഴക്കര സ്വദേശിയായ യുവാവുമൊന്നിച്ച് മേലാറന്നൂരിനു സമീപം വാടകവീട്ടിൽ താമസിക്കുകയായിരുന്നു യുവതി. വിഡിയോയിൽ രക്തം ഒഴുകുന്നതായി കാണിക്കുന്നതിന് ടൊമാറ്റോ സോസാണ് യുവതി ഉപയോഗിച്ചത്. പൊലീസ് എത്തി അൽപസമയം കഴിഞ്ഞ് യുവാവും എത്തി. യുവതിയെ ബന്ധുവിനൊപ്പം പറഞ്ഞുവിട്ടതായി കരമന പൊലീസ് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ