ഇനി സ്വയം മീറ്റര്‍ റീഡിങ് നടത്തി ബില്‍ അടയ്ക്കാം; വാട്ടര്‍ അതോറിറ്റിയുടെ ആപ്പുകള്‍ നവംബര്‍ ഒന്നുമുതല്‍

കൂടുതല്‍ സേവനങ്ങള്‍ ഡിജിറ്റല്‍ ആക്കുന്നതിന്റെ ഭാഗമായാണ് സെല്‍ഫ് മീറ്റര്‍ റീഡര്‍ ആപ്പ്, മീറ്റര്‍ റീഡര്‍ ആപ്പ് എന്നിവ അവതരിപ്പിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: മീറ്റര്‍ റീഡിങ് കാലോചിതമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കേരള വാട്ടര്‍ അതോറിറ്റി ആവിഷ്‌കരിച്ച സെല്‍ഫ് മീറ്റര്‍ റീഡര്‍ ആപ്പ്, മീറ്റര്‍ റീഡര്‍ ആപ്പ് എന്നിവ നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്താകെ പ്രവര്‍ത്തനം തുടങ്ങും. ഈ ആപ്ലിക്കേഷനുകളുടെ സംസ്ഥാനതല ഉദ്ഘാടനം ജലവിഭവ  മന്ത്രി റോഷി അഗസ്റ്റിന്‍ നവംബര്‍ ആദ്യവാരം നിര്‍വഹിക്കും. 

കൂടുതല്‍ സേവനങ്ങള്‍ ഡിജിറ്റല്‍ ആക്കുന്നതിന്റെ ഭാഗമായാണ് സെല്‍ഫ് മീറ്റര്‍ റീഡര്‍ ആപ്പ്, മീറ്റര്‍ റീഡര്‍ ആപ്പ് എന്നിവ അവതരിപ്പിക്കുന്നത്. സെല്‍ഫ് മീറ്റര്‍ റീഡര്‍ ആപ്പ് ഉപഭോക്താവിന് നേരിട്ട് ഉപയോഗിക്കാവുന്ന രീതിയിലും മീറ്റര്‍ റീഡര്‍ ആപ്പ്, മീറ്റര്‍ റീഡര്‍മാര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയിലുമാണ്. സെല്‍ഫ് മീറ്റര്‍ റീഡിങ് ആപ്പ് വഴി ഉപഭോക്താവിന് നേരിട്ട് റീഡിങ് രേഖപ്പെടുത്താനും ബില്‍ തുക ഒടുക്കാനും കഴിയും. റീഡിങ് രേഖപ്പെടുത്തുമ്പോള്‍ ഫോട്ടോ കൂടി അപ് ലോഡ് ചെയ്യുന്നത് പിഴവുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. പ്ലേ സ്‌റ്റോറില്‍നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. 

മീറ്റര്‍ റീഡര്‍ ആപ്പ് മുഖേന മീറ്റര്‍ റീഡര്‍ക്ക് റീഡിങ്ങുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സെര്‍വറിലേക്ക് ഉടനടി അയയ്ക്കാന്‍ കഴിയുന്നു. ഉപഭോക്താവിന് ബില്ലുകള്‍ എസ്എംഎസ് വഴി ലഭ്യമാക്കാനും ഉടനെ പണം അടയ്ക്കാനും സാധിക്കുന്നു. ഇതു കൂടാതെ മീറ്റര്‍ ഡയലിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതു വഴി ലൊക്കേഷന്‍ സൂക്ഷിക്കാനും സാധിക്കും. ഈ ആപ്പ് ഉപയോഗിക്കുന്നതിലൂടെ മീറ്റര്‍ റീഡില്‍ ബുക്കില്‍ എഴുതിയെടുത്ത് ഓഫിസില്‍ കൊണ്ടുവന്ന് പോസ്റ്റ് ചെയ്യുന്നതിലെ സമയനഷ്ടവും തെറ്റു വരാനുള്ള സാധ്യതയും ഒഴിവാക്കാന്‍ സാധിക്കുന്നു. കൂടാതെ ജിയോ ടാഗ് ചെയ്ത റീഡിങ്ങിന്റെ ഫോട്ടോയും ലഭിക്കുന്നു. 

വാട്ടര്‍ അതോറിറ്റി തിരുവനന്തപുരം സര്‍ക്കിളിനു കീഴിലെ പാളയം സെക്ഷനില്‍ മീറ്റര്‍ റീഡര്‍ ആപ്പ് ട്രയല്‍ റണ്‍ നടത്തുകയും മീറ്റര്‍ റീഡര്‍മാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഡവലപ്‌മെന്റ് ഇന്നവേഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് കൗണ്‍സിലു(കെഡിസ്‌ക്)മായി സഹകരിച്ചാണ് ആപ്പുകള്‍ പുറത്തിറക്കിയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com