പാലക്കാട്: രോഗിയായ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടു പോയത് മുളയിൽ കെട്ടിവച്ച്. പാലക്കാട് പറമ്പിക്കുളം ഒറവൻപാടി കോളനിയിലാണ് സംഭവം. മുളയിൽ കെട്ടിവച്ച് ഏഴ് കിലോമീറ്ററോളം നടന്നാണ് 48കാരിയായ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചത്. മുളയിൽ തുണി കെട്ടിവച്ച് അതിൽ ഇരുത്തി രണ്ട് പേർ ചുമന്നാണ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്.
സ്ത്രീയെയും ചുമന്ന് ഏഴ് കിലോമീറ്റർ സഞ്ചരിച്ചാൽ അല്ലിമൂപ്പൻ കോളനിയിലാണ് എത്തുക. ഇവിടെ എത്തിയാലാണ് ടൗണിലേക്ക് ജീപ്പ് കിട്ടുക. ഇവിടെ നിന്ന് ജീപ്പിൽ കയറ്റി സ്ത്രീയെ കോയമ്പത്തൂരിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ടൗണുമായി ബന്ധിപ്പിക്കുന്ന കപ്പാർ പാലമാണ് പ്രളയത്തിൽ തകർന്നത്. പാലം പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നിവേദനം നൽകിയിരുന്നു. എന്നാൽ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. 30ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വലിയ ദുരിതമാണ് ഇവർ അനുഭവിക്കുന്നത്.
ടൗണിലേക്കോ ആശുപത്രിയിലേക്കോ പോകണമെങ്കിൽ തങ്ങൾ 21 കിലോമീറ്റർ സഞ്ചരിക്കണമെന്ന് കോളനിയിലെ താമസക്കാരൻ പറയുന്നു. 2018ലെ പ്രളയത്തിൽ ഇവിടെയുണ്ടായിരുന്ന പാലം തകർന്നതാണ് ദുരിതം ഇരട്ടിയാക്കിയത്. സാധനങ്ങളടക്കം വാങ്ങുന്നതിന് ഏറെ പ്രയാസമനുഭവിക്കുന്നു.
ഇക്കാര്യ പഞ്ചായത്തിലും ഉദ്യോഗസ്ഥരേയും മറ്റും പല തവണ അറിയിച്ചെങ്കിലും ആരും ഒരു നടപടിയും എടുത്തിട്ടില്ല. സ്ത്രീയെ മുളയിൽ കെട്ടിവച്ച് കൊണ്ടു പോകുന്നതിനിടെ കാട്ടാന തങ്ങളെ ഓടിച്ചതായും കോളനി നിവാസി വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ