'സമരത്തെ സര്‍ക്കാര്‍ നേരിട്ടത് ശത്രുതയോടെ; തീവ്രവാദികളെന്ന് ആക്ഷേപിക്കുന്നു'; വിഴിഞ്ഞത്തില്‍ നിയമസഭയില്‍ ചര്‍ച്ച

സമരക്കാരെ തീവ്രവാദികളെന്ന് വിളിച്ചത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് വിന്‍സെന്റ് ചോദിച്ചു
എം വിന്‍സെന്റ് നിയമസഭയില്‍ സംസാരിക്കുന്നു/ സഭ ടിവി
എം വിന്‍സെന്റ് നിയമസഭയില്‍ സംസാരിക്കുന്നു/ സഭ ടിവി
Updated on
2 min read

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തെ ശത്രുതാ മനോഭാവത്തോടെയാണ് സര്‍ക്കാര്‍ നേരിട്ടതെന്ന് എം വിന്‍സെന്റ് എംഎല്‍എ. വിഴിഞ്ഞം സമരത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരക്കാരെ സര്‍ക്കാര്‍ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിക്കുകയാണ് ചെയ്തത്. സമരക്കാരെ തീവ്രവാദികളെന്ന് വിളിച്ചത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്നും വിന്‍സെന്റ് ചോദിച്ചു. 

നിയമസഭയുടെ ആറാം സമ്മേളനകാലത്തും സമരക്കാര്‍ വിഴിഞ്ഞത്ത് സമരം നടത്തുകയാണ്. ഇപ്പോള്‍ ഏഴാം സമ്മേളനം ആയപ്പോഴും സമരം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഈ സമരം യഥാര്‍ത്ഥത്തില്‍ തുറമുഖ കവാടത്തിലേക്ക് പോകാനോ ഉപരോധ സമരത്തിലേക്ക് പോകാനോ ഉദ്ദേശിച്ചു കൊണ്ട് ആരംഭിച്ചുള്ളതായിരുന്നില്ല. 

ജൂലൈ മാസം 20 ന് സെക്രട്ടേറിയറ്റിന് മുന്നിലാണ് അവര്‍ ആദ്യം സമരം നടത്തിയത്. എന്നാല്‍ സര്‍ക്കാര്‍ കണ്ടെല്ലെന്ന് നടിച്ചു. ആദ്യം അവഗണഇച്ച സര്‍ക്കാര്‍ പിന്നെ അവരെ നേരിടാന്‍ ശ്രമിച്ചു. 28 ദിവസം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തപ്പോല്‍ ഒന്നു ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ രീതിയിലേക്ക് സമരം മാറില്ലായിരുന്നു.  ഉപരോധസമരം ആരംഭിച്ചശേഷമാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടതെന്നും വിന്‍സെന്റ് പറഞ്ഞു. 

പ്രളയകാലത്തെ മത്സ്യത്തൊഴിലാളികളുടെ സേവനം എല്ലാവര്‍ക്കും അറിയാവുന്നതാണ്. കേരളത്തിന്റെ സൈന്യമെന്നാണ് മുഖ്യമന്ത്രി അവരെ വിളിച്ചത്. അങ്ങനെയുള്ള മത്സ്യത്തൊഴിലാളികള്‍ ഒരു ആവശ്യം ഉന്നയിച്ചാല്‍ അത് പരിഗണിക്കേണ്ടേ. അവര്‍ ഒരു ആവശ്യവുമായി വരുമ്പോള്‍ ഇങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടതെന്ന് വിന്‍സെന്റ് ചോദിച്ചു. മത്സ്യത്തൊഴിലാളികള്‍ മണ്ണെണ്ണ സബ്‌സിഡി വര്‍ധിപ്പിക്കണമെന്ന് പറയുന്നതാണോ രാജ്യദ്രോഹം. വിഴിഞ്ഞം സമരത്തില്‍ രാജ്യാന്തര ഗൂഢാലോചനയുണ്ടെന്നാണ് മന്ത്രിമാര്‍ പറഞ്ഞത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ ഇങ്ങനെ പറയുന്നത്. 

മന്ത്രിമന്ദിരങ്ങള്‍ മോഡികൂട്ടുന്നവര്‍ക്ക് ഈ ദുരിതം മനസിലാകുമോ?

വിഴിഞ്ഞത്തേത് ആരും കരഞ്ഞുപോകുന്ന സാഹചര്യമാണ്. നാലു വര്‍ഷമായി വലിയതുറയിലെ സിമന്റ് ഗോഡൗണിലാണ് മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്നത്. പ്രായമായ പെണ്‍കുട്ടികള്‍ ഉറങ്ങുമ്പോള്‍ അമ്മമാര്‍ കാവലിരിക്കുകയാണ്. നിങ്ങളില്‍ ആര്‍ക്കെങ്കിലും അത്തരം പ്രയാസങ്ങളുണ്ടോ? മന്ത്രിമന്ദിരങ്ങള്‍ മോഡികൂട്ടുന്നവര്‍ക്ക് ഈ ദുരിതം പറഞ്ഞാല്‍ മനസിലാകുമോ? മന്ത്രിമാരോ എന്തിന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരോ ഒരു ദിവസം ഗോഡൗണില്‍ കഴിയുമോയെന്നു വിന്‍സെന്റ് ചോദിച്ചു. 

വിന്‍സെന്റ് കരയുന്നുവെന്ന് ഭരണപക്ഷത്തിന്റെ പരിഹാസം

അവരുടെ സങ്കടങ്ങള്‍ക്ക് ചെവികൊടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലേയെന്നും വിന്‍സന്റ് ചോദിച്ചു. വിന്‍സെന്റ് കരയുകയാണെന്ന് ഭരണപക്ഷ എംഎല്‍എമാര്‍ പരിഹസിച്ചു. അപ്പോള്‍ കരയാനും ഒരു മനസ്സ് വേണമെന്ന് വിന്‍സെന്റ് തിരിച്ചടിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചാണ് മുന്നോട്ടുപോയത്. നാല് മഞ്ഞക്കല്ലുമായി വന്ന് ജനങ്ങളുടെ തലയ്ക്കടിക്കുന്നതല്ല യുഡിഎഫിന്റെ വികസന നയമെന്നും എം വിന്‍സെന്റ് പറഞ്ഞു. തുറമുഖ ഉദ്ഘാടനം ബഹിഷ്‌കരിച്ചത് സിപിഎമ്മുകാരാണ്. ഉദ്ഘാടനത്തിന് വന്നവരെ സിപിഎമ്മുകാര്‍ കല്ലെറിഞ്ഞു. 

മന്ത്രി വി അബ്ദുറഹ്മാനെതിരായ ഫാദര്‍ തിയോഡേഷ്യസിന്റെ പരാമര്‍ശത്തോട് യോജിപ്പില്ല. അദ്ദേഹം തന്നെ പിന്നീട് ഇത് തെറ്റാണെന്ന് മനസ്സിലാക്കി മാപ്പപേക്ഷിച്ചിരുന്നു. തുറമുഖം നിര്‍ത്തി വക്കണമെന്ന് ആര്‍ക്കും അഭിപ്രായമില്ല, അത് സമരക്കാരോടും പറഞ്ഞിട്ടുണ്ട്. ചര്‍ച്ച ചെയ്യാത്തതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. വിഴിഞ്ഞം അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വിന്‍സെന്റ് ആവശ്യപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com