സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചു; എം ശിവശങ്കര്‍ പുസ്തകം എഴുതിയത് അനുമതിയില്ലാതെ; നടപടിയ്ക്ക് സാധ്യത

സ്വര്‍ണക്കടത്ത് കേസിലെ അനുഭവങ്ങള്‍ വിവരിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടി എം ശിവശങ്കരന്‍ എഴുതിയ പുസ്തകത്തിന് സര്‍ക്കാര്‍ അനുമതിയില്ല
എം ശിവശങ്കരന്‍ പുസ്തകം
എം ശിവശങ്കരന്‍ പുസ്തകം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ അനുഭവങ്ങള്‍ വിവരിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടി എം ശിവശങ്കരന്‍ എഴുതിയ പുസ്തകത്തിന് സര്‍ക്കാര്‍ അനുമതിയില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ കുറിച്ച് വിവാദപരാമര്‍ശങ്ങള്‍ ഉള്ള അനുഭവക്കുറിപ്പുകളാണ് അശ്വത്വമാവ് വെറും ആന എന്ന പുസ്തകത്തിലുള്ളത.

ചോദ്യം ചെയ്യലിന്റെ പേരില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി ദ്രോഹിച്ചതായും തന്നെ പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നതായും പുസ്തകത്തില്‍ പറയുന്നു.  അടുത്തദിവസം പുറത്തുവരുന്ന പുസ്തകത്തിലെ പ്രസക്തനഭാഗങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ സിവില്‍ സര്‍വീസ് മാനുവല്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സര്‍വീസിലിരിക്കെ എം ശിവശങ്കരന്റെ പുസ്തകം എന്നതാണ് ആക്ഷേപം. ഇപ്പോള്‍ കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയാണ് ശിവശങ്കരന്‍.

നേരത്തെ സര്‍ക്കാരിന്റെ അനുമതിയി്ല്ലാതെ ഐഎഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ അതിനെതിരെ നടപടി വന്നിരുന്നു. അന്ന് ആ പുസ്തകം ചീഫ്‌സെക്രട്ടറി അധ്യക്ഷനായ അന്വേഷണസമിതി പരിശോധിച്ചിരുന്നു. ശിവശങ്കരന്റെ പുസ്തകവും ഇത്തരത്തില്‍ പരിശോധന നടത്തും. പുസ്തക രചനയ്ക്കായി ശിവശങ്കര്‍ ചീഫ് സെക്രട്ടറിയോട് മുന്‍കൂട്ടി അനുമതി വാങ്ങിയിരുന്നില്ല. ഈ സാഹചര്യത്തില്‍ ശിവശങ്കരനെതിരെ നടപടിയുണ്ടാകും. ഡി സി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ശനിയാഴ്ച പുസ്തകം പുറത്തിറങ്ങും.

ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാകേണ്ടി വന്ന ശിവശങ്കറിന്റെ അനുഭവകഥയെന്ന് പുസ്തകത്തിന്റെ കവറില്‍ പറയുന്നു. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ ശിവശങ്കര്‍ ദീര്‍ഘകാലം ജയിലിലായിരുന്നു. തന്റെ ജയിലിലെ അനുഭവം, അന്വേഷണ ഉദ്യോഗസ്ഥരുടെ സമീപനം തുടങ്ങിയവ പുസ്തകത്തില്‍ വിശദീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അധികാരത്തിന്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാര രൂപങ്ങളാല്‍ വേട്ടയാടപ്പെട്ട ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ അനുഭവകഥ. യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വര്‍ണക്കടത്തുകേസില്‍ ഉള്‍പ്പെടുത്തി, പിന്നെയും കുറേ കേസുകളില്‍പ്പെടുത്തി ജയിലില്‍ അടയ്ക്കപ്പെട്ട എം ശിവശങ്കര്‍ ആ നാള്‍ വഴികളില്‍ സംഭവിച്ചതെന്തെല്ലാമെന്ന് വെളിപ്പെടുത്തുന്നു.

സത്യാനന്തരകാലത്ത് നീതി തേടുന്ന ഓരോ മനുഷ്യനും എങ്ങനെയൊക്കെയാകും അനുഭവിക്കേണ്ടി വരികയെന്ന നടുക്കുന്ന സത്യമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും പുസ്തകത്തില്‍ പ്രസാധകര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com