കൊച്ചി: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ പിന്മാറി. അഭിഭാഷകനായ അഡ്വ. സൂരജ് ടി ഇലഞ്ഞിക്കല്‍ ആണ് വക്കാലത്ത് ഒഴിഞ്ഞത്. കേസ് പരിഗണിക്കുന്ന കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഇദ്ദേഹം നിലപാട് അറിയിച്ചു.
വക്കാലത്ത് ഒഴിയാനുള്ള കാരണം പുറത്ത് പറയാനാകില്ലെന്ന് അഭിഭാഷകന്‍ സൂചിപ്പിച്ചു. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സ്വപ്നയെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞത്.
കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ അന്വേഷണം നടത്തുന്ന കാര്യവും ഇഡി പരിശോധിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ