കാസർകോട്: വർഷങ്ങളായി അധ്വാനിച്ച് സ്വരൂക്കൂട്ടിയ ഏക സമ്പാദ്യമായ വീട് വിറ്റ് കടം തീർക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു ബാവ. അമ്പത് ലക്ഷത്തോളം ഉണ്ടായിരുന്നു കടബാധ്യത. വീട് വിൽക്കാൻ തീരുമാനിച്ച് അതിനുള്ള ടോക്കൺ അഡ്വാൻസ് വാങ്ങാനിരിക്കെയാണ് ബാവയേത്തേടി ഭാഗ്യമെത്തിയത്.
ഞായറാഴ്ച നറുക്കെടുത്ത 50-50 ടിക്കറ്റിൽ ഒന്നാം സമ്മാനമായ ഒരു കോടി അടിച്ചത് മഞ്ചേശ്വരത്തെ പെയിന്റിങ് തൊഴിലാളി പാവൂരിലെ മുഹമ്മദ് എന്ന ബാവ (50) യ്ക്കാണ്. ലോട്ടറി അടിച്ചില്ലായിരുന്നെങ്കിൽ വീട് വിറ്റ് താനും കുടുംബവും വാടകവീട്ടിലേക്ക് മാറിയേനെയെന്ന് മുഹമ്മദ് പറയുന്നു.
"ഞായറാഴ്ച അഞ്ച് മണിക്ക് ടോക്കണ്‍ തരാന്‍ ഒരു പാര്‍ട്ടി എത്താമെന്ന് അറിയിച്ചിരുന്നതാണ്. 45 ലക്ഷം വേണമായിരുന്നു, കാരണം അത്രയും കടമുണ്ടായിരുന്നു. 40 ലക്ഷമാണ് അവര്‍ വില പറഞ്ഞത്. ആ തുകയ്ക്ക് സമ്മതിക്കാമെന്ന് കരുതി ഇരുന്നതാണ്. കിട്ടുന്ന വിലയ്ക്ക് വിറ്റ് ഒരു വാടക വീട്ടിലേക്ക് മാറാനാണ് തീരുമാനിച്ചിരുന്നത്",ബാവ പറഞ്ഞു.
ടോക്കണ്‍ തരാനുള്ള പാര്‍ട്ടിയെ കാത്ത് വീട്ടിലിരിക്കുന്നതിനിടെ ഉച്ചയ്ക്ക് ഒരുമണിക്ക് ബാവ ടൗണിലേക്കിറങ്ങി. ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ നാല് ടിക്കറ്റെടുത്തു.എന്നെങ്കിലും ഭാഗ്യം തുണയ്ക്കും എന്ന് പ്രതീക്ഷിച്ച് കഴിഞ്ഞ നാല് മാസമായി ലോട്ടറി എടുക്കാറുണ്ടെന്ന് ബാവ പറഞ്ഞു.
അഞ്ച് മക്കളാണ് മുഹമ്മദിന്. നാല് പെൺമക്കളും ഒരാണും. പെൺമക്കളുടെ കല്യാണവും വീട് നിർമാണവും കഴിഞ്ഞപ്പോഴാണ് അമ്പത് ലക്ഷത്തിന്റെ കടമുണ്ടായത്. ഇതിനിടെ മകനെ ഖത്തറിലയക്കുന്നതിന് പലിശക്ക് കടം വാങ്ങിയിരുന്നു. ഈ ബാധ്യതകളെല്ലാം തീർക്കാൻ വേണ്ടിയാണ് വീട് വിൽക്കാൻ തീരുമാനിച്ചത്. സ്ഥിരമായി ലോട്ടറിയെടുക്കുന്ന ഹൊസങ്കടിയിലെ അമ്മ ലോട്ടറി ഏജൻസിയിൽനിന്നാണ് മുഹമ്മദ് ടിക്കറ്റെടുത്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ