ഖാദറിനെ തള്ളി മുനീര്‍; ആര്‍എസ്എസ് പരിപാടിയില്‍ പോയത് തെറ്റ്; ശുദ്ധ അസംബന്ധമെന്ന് പ്രതികരണം

ആര്‍എസ്എസ് പരിപാടിയില്‍ താന്‍ പങ്കെടുത്തിട്ടില്ല.  സ്‌നേഹബോധിയുടെ ഭാഗമായി ബുദ്ധപ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയായിരുന്നു അത്.
പരിപാടിയില്‍ പങ്കെടുത്ത കെഎന്‍എ ഖാദര്‍ / ഫെയ്‌സ്ബുക്ക്
പരിപാടിയില്‍ പങ്കെടുത്ത കെഎന്‍എ ഖാദര്‍ / ഫെയ്‌സ്ബുക്ക്

കോഴിക്കോട്: കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതത് തെറ്റെന്ന് മുസ്ലീംലീഗ് നേതാവ് എംകെ മുനീര്‍.  ഉന്നതാധികാരസമിതിയുടെ അനുമതിയോടെയല്ല ഖാദര്‍ പങ്കെടുത്തത്. പരിപാടിയില്‍ പങ്കെടുക്കാനുണ്ടായ സാഹചര്യം പാര്‍ട്ടി പരിശോധിക്കും. ഇക്കാര്യത്തില്‍ കെഎന്‍എ ഖാദറിന്റെ വിശദീകരണവും കേള്‍ക്കും. പാര്‍ട്ടി നയത്തിനെതിരായാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും മുനീര്‍ പറഞ്ഞു.

താന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന് ചിലര്‍ വ്യാപകമായി ദുഷ്പ്രചാരണം നടത്തുന്നുണ്ടെന്ന് കെഎന്‍എ ഖാദര്‍ പറഞ്ഞു. അത് ശുദ്ധമായ അസംബന്ധമാണ്. ആര്‍എസ്എസ് പരിപാടിയില്‍ താന്‍ പങ്കെടുത്തിട്ടില്ല.  സ്‌നേഹബോധിയുടെ ഭാഗമായി ബുദ്ധപ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയായിരുന്നു അത്. പ്രതിമ അനാച്ഛാദനം ചെയ്തത് സിനിമാ സംവിധായകന്‍ രഞ്ജി പണിക്കരാണ്. താന്‍ ആശംസ പ്രാസംഗികനായിരുന്നു. ആര്‍ട്ടിസ്റ്റ് മദനനും ഉണ്ടായിരുന്നു. ആര്‍എസ്എസുകാരുടെ പരിപാടിയല്ലെന്നാണ് എന്റെ അറിവ്, മതങ്ങള്‍ക്കിടയില്‍ സംഘര്‍ഷം വര്‍ധിക്കുന്ന കാലഘട്ടത്തില്‍ എല്ലാവര്‍ക്കും ഇടയില്‍ ഐക്യം വേണമെന്ന് താന്‍ ഏറെക്കാലമായി പറയുന്നതാണെന്നും ഖാദര്‍ പറഞ്ഞു.

ചൊവ്വാഴ്ച കേസരി ആസ്ഥാനത്ത് ആയിരുന്നു ആര്‍എസ്എസ് നേതൃത്വത്തില്‍ സ്‌നഹബോധി പരിപാടി നടന്നത്.  ബുദ്ധശില്‍പത്തിന്റെ പശ്ചാത്തലമായി നിര്‍മിച്ച ചുവര്‍ശില്‍പത്തിന്റെ അനാച്ഛദനം കെഎന്‍എ ഖാദറാണ് നിര്‍വഹിച്ചത്. അര്‍എസ്എസ് നേതാവ് ജെ നന്ദകുമാര്‍, ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി അഡ്വ. പി.കെ. ശ്രീകുമാര്‍, കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍ആര്‍ മധു, ആര്‍ട്ടിസ്റ്റ് മദനന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com