പന്നികള്‍ ചത്തത് ആന്ത്രാക്‌സ് മൂലം, ആശങ്ക വേണ്ട; മനുഷ്യരിലേക്കു പടരാന്‍ സാധ്യത കുറവെന്നു കലക്ടര്‍

വളര്‍ത്തുമൃഗങ്ങളില്‍ ഇതുവരെ രോഗം കണ്ടെത്തിയില്ലെന്നു കലക്ടര്‍
ചത്ത പന്നികളെ സംസ്‌കരിക്കാന്‍ കൊണ്ടുപോവുന്നു
ചത്ത പന്നികളെ സംസ്‌കരിക്കാന്‍ കൊണ്ടുപോവുന്നു

തൃശൂര്‍: അതിരപ്പിള്ളി മേഖലയില്‍ കാട്ടുപന്നികളില്‍ ഉണ്ടായ ആന്ത്രാക്‌സ് ബാധയില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. രോഗം മനുഷ്യരിലേക്ക് പടരാന്‍ സാധ്യത കുറവാണെന്നും പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളില്‍ ഇതുവരെ രോഗം കണ്ടെത്തിയില്ലെന്നും കലക്ടര്‍ അറിയിച്ചു. പന്നികളെ കുഴിച്ചിട്ടവര്‍ക്കു പ്രതിരോധമരുന്ന് കൊടുത്തു തുടങ്ങിയതായും കലക്ടര്‍ വ്യക്തമാക്കി.

അതിരപ്പിള്ളി പഞ്ചായത്തിലെ പിള്ളപ്പാറ പ്രദേശത്ത് കാട്ടുപന്നികള്‍ ചത്തത് ആന്ത്രാക്‌സ് മൂലമെന്ന് സ്ഥീരികരിച്ച പശ്ചാത്തലത്തിലാണ് കലക്ടറുടെ വിശദീകരണം. പിള്ളപ്പാറയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കണ്ട കാട്ട് പന്നിയുടെ ജഡം മണ്ണുത്തി വെറ്റിനറി സര്‍വ്വകലാശാലയില്‍ എത്തിച്ച് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് മരണ കാരണം ആന്ത്രാക്‌സ് മൂലമെന്ന് സ്ഥിരീകരിച്ചത്. 

കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ അതിരപ്പിള്ളി പിള്ളപ്പാറ പ്രദേശത്തെ  എണ്ണപ്പന തോട്ടത്തിലും കൃഷിയിടങ്ങളിലും റോഡരികിലും ഏഴ് പന്നികളുടെ ജഡമാണ് കണ്ടെത്തിയത്. ഇതില്‍ പലതും അഴുകിയ നിലയിലായിരുന്നു. നേരത്തെ കണ്ടെത്തിയ കാട്ട്പന്നികളുടെ ജഡങ്ങള്‍ കുഴിച്ചിട്ടിരുന്നു. പന്നികളുടെ ജഡം കുഴിച്ചിടാന്‍ സഹായിച്ചവരോട് ബാക്കിയുള്ളവരുമായി സമ്പര്‍ക്കമുണ്ടാകാതിരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആന്ത്രാക്‌സ് രോഗം മനുഷ്യരിലേക്ക് പടരാന്‍ സാധ്യത കുറവാണെങ്കിലും  ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

വനമേഖലയില്‍ കാ്ട്ടു പന്നികള്‍ പതിവായി ജനവാസ മേഖലയില്‍ ഇറങ്ങുന്നതിനാല്‍ വളര്‍ത്ത് മൃഗങ്ങളെ ശ്രദ്ധിക്കണമെന്ന് നാട്ടുകാരോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുമ്പൂര്‍മുഴി മേഖലയില്‍ ഇത്തരത്തില്‍ കാട്ട് പന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. മുന്‍ കരുതല്‍ എന്ന് നിലയില്‍ മേഖലയിലെ കന്നുകാലികളില്‍ വാക്‌സിനേഷന്‍ നടത്തുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com