കൊല്ലം: വയോധികയെ ആക്രമിച്ച് മൂന്നു പവൻ സ്വർണം കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. ചടയമംഗലം പോരേടം സ്വദേശികളായ ഷാൻ , മുഹമ്മദ് റാസി എന്നിവരാണ് പിടിയിലായത്. 80 വയസ്സുള്ള അമീറത്തു ബീവിയുടെ മൂന്നു പവന്റെ മാലയാണ് ഇരുവരും കവർന്നത്.
ഓട്ടോ റിക്ഷയിൽ മീൻ വിൽപ്പന നടത്തുന്നവരാണ് ഷാനും റാസിയും. അമീറത്തു ബീവിയും ഇവരിൽ നിന്നാണ് മീൻ വാങ്ങിയിരുന്നത്. മീൻ വിൽക്കാനെത്തിയപ്പോൾ അമീറത്തു ബീവി ഒറ്റയ്ക്കാണ് താമസമെന്ന് മനസിലാക്കി മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു ഇവർ.
ബൈക്കിൽ എത്തിയ പ്രതികൾ വീട്ടിലെ ഫ്യൂസ്സ് ഊരി വൈദ്യുതി ബന്ധം തടസപ്പെടുത്തിയ ശേഷം വയോധികയെ കഴുത്തിൽ കുത്തിപ്പിടിച്ചു വായും മൂക്കും പൊത്തി തറയിൽ തള്ളിയിട്ട് സ്വർണ്ണമാല പൊട്ടിച്ചെടുത്തു രക്ഷപെടുകയായിരുന്നു. നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ ഇവർ കടന്നുക്കളഞ്ഞു. പൊലീസെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ