കണ്ണൂർ: താവക്കരയിലെ സർവകലാശാല ലൈബ്രറി കെട്ടിടത്തിൽ വെള്ളം ഒഴുകി പോവാനായി സ്ഥാപിച്ച അരിപ്പയിൽ കുടുങ്ങി പാമ്പ്. ശുചീകരണ ജീവനക്കാരാണ് പാമ്പ് കുടുങ്ങിയിരിക്കുന്നത് ആദ്യം കണ്ടത്. എല്ലാവരും ആദ്യം ഭയന്നെങ്കിലും പിന്നാലെ വിഷമില്ലാത്ത ഇനം പാമ്പാണെന്ന് തിരിച്ചറിഞ്ഞതോടെ ആശ്വാസമായി.
വിഷമില്ലാത്ത ചുമർ പാമ്പാണെന്നു ലൈബ്രറി ജീവനക്കാരനായ ഷബീർ ആണ് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ മലബാർ അവെയർനസ് ആൻഡ് റെസ്ക്യു സെന്റർ ഫോർ വൈൽഡ് ലൈഫ് പ്രവർത്തകരെ വിളിച്ചു. പല്ലി, ചെറിയ ജീവികൾ എന്നിവയെ തിന്നു ജീവിക്കുന്ന, വിഷമില്ലാത്ത ഇനം പാമ്പാണെന്ന് വിശദീകരിച്ചതോടെയാണ് എല്ലാവരുടെയും ആശങ്ക മാറിയത്. കെട്ടിടത്തിലുള്ള ചെറുജീവികളെ പിടിക്കാനുള്ള ശ്രമത്തിനിടയിലാണ് പാമ്പ് അരിപ്പയിൽ കുടുങ്ങിയത്.
ഏഷ്യയിൽ സാധാരണമായി കണ്ടുവരുന്ന പാമ്പാണ് ചുമർ പാമ്പുകൾ. ആരുടെയെങ്കിലും കണ്ണിൽ പെട്ടാൽ വളരെ പെട്ടന്ന് സ്ഥലം കാലിയാക്കുന്ന ഇനമാണ് ഇവ. എന്നാൽ അതിന് കഴിഞ്ഞില്ലെങ്കിൽ ആക്രമിക്കുമെന്ന ധാരണ ഉണ്ടാക്കാൻ ഇവയ്ക്ക് കഴിയാറുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ